Thursday, October 4, 2018

Awake to Sleeplessness

I am still awake.
Through the realms of fire
My lips open and break
Sweaty palms hold in a pyre
Her exhaling heat numbs me in ache
And I lie here, as if in air
un-twined by ale and cake.

I am still awake.
On a heatwave that freezes me within
an untimely thought does erect.
Another disturbed mellow climbs in.
Divine balls that spent all day in act
Roll by me, eat me hot, like at an inn.

I am still awake.
Squirming on a hot mass of flesh
'Is it the flesh, or the me, that is hot?'
In my delirium screams follow murmers
'Is "Temple Going' the same, as was
'Church Going?'

I am still awake,
Cannot sleep until it keeps me awake.

Saturday, September 22, 2018

വരത്തൻ വരുത്തിവച്ചത്

തലവേദന, ഭീകരമായ തലവേദന. ഒരു കണക്കിന് നല്ലതാ. മൊത്തം മരവിച്ച് അടിച്ചുപോയി എന്നു കരുതിയ തല അവിടെതന്നെയുണ്ടെന്ന് മനസ്സിലാക്കി തരുന്നു, ഈ തലവേദന.

ശിക്ഷയാ. ഈ ജന്മത്തിലോ, കഴിഞ്ഞതിലോ, കഴിഞ്ഞ കുറെ ജന്മങ്ങളിലെപ്പോഴോ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾക്കും പാതകങ്ങൾക്കുമൊക്കെ  കുടിശ്ശികയടക്കമുള്ള ശിക്ഷയാ.

അല്ലെങ്കിൽ പിന്നെ ഒരു ദിവസം മുഴുവൻ കുത്തിയിരുന്ന് ചെയ്യാനുള്ളത്ര പണിയുണ്ടായിട്ടും ഉത്സാഹിച്ചിരുന്ന് അത്യദ്ധ്വാനം ചെയ്ത് നാലരയ്ക്കുമുൻപ് അത് തീർത്തത് പണി വാങ്ങാൻ തന്നെയായിരുന്നില്ലെ.

ടിക്കറ്റും ചായയും വാങ്ങി തന്ന് കൂടെക്കൂട്ടിയ ചങ്ങാതിയും ശത്രുക്കൾ വേറെ വേണോ എന്ന ചൊല്ല് അന്വർത്ഥമാക്കാനുറച്ചു വീട്ടിൽ നിന്നിറങ്ങിയതാണെന്നുറപ്പ്.

ഇടയ്ക്കിടെ കറങ്ങാൻ പോവാറുള്ള നെറ്റ് കണക്ഷനാണെങ്കിൽ മോദിയെ കണ്ട ലാലിനെ പോലെ എനർജിയും കേറ്റി  ചുറ്റിപ്പറ്റിനിന്നതും, വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം ഹാങ്ങാവുന്ന ബ്രൗസർ ബിഷപ്പിന്റെ അറസ്റ്റ് കണ്ട് വിജൃംഭിതനായ സഖാവ് പോലും നാണിച്ചു പോകും വിധം ഉഷാറായതും എല്ലാം അതേ ഗൂഢാലോചനയുടെ ഭാഗമായിരിക്കണം.

ഓറ്റീപ്പി വരാഞ്ഞപ്പോൾ അടുത്ത കാർഡെടുത്ത് നീട്ടി സുഹൃത്ത്. 'ചന്തുവിനെ തോൽപ്പിക്കാനാവില്ല' എന്ന മട്ടിൽ തലയുയർത്തി രണ്ടു വിരലുകൾ താഴേക്കു ചൂണ്ടി അതേ നിൽപ്പ്. അതു പക്ഷേ 'കൊണ്ടേ പോവൂ'എന്ന ഭാവത്തിന്  ഞാൻ കൊടുത്ത ദുർവ്യാഖ്യാനമായിരുന്നെന്ന് കുറച്ചു മണിക്കൂറുകൾക്ക് ശേഷമേ മനസ്സിലാക്കാനായുള്ളൂ.

പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ.

വിവരത്തിന് ഭാര്യയ്ക്കയച്ച മെസ്സേജിനു മറുപടിയും വന്നിരുന്നില്ല, 'ശരി' നീലയായിട്ടും. അപ്പോൾ അവളുടെ പ്രാക്കും തീർച്ചയായിരുന്നു.

എന്നിട്ടും എനിക്ക്...
എന്തിന്റെ കേടായിരുന്നു.

തീയേറ്ററിൽ കേട്ട ആദ്യത്തെ കൂവൽ ഒരു സൂചനയായെടുക്കാമായിരുന്നു,

പിന്നെ നായകന്റെ സ്ലോമോഷൻ വരവ് വരാനുളളതിന്റെ മുന്നറിയിപ്പ് എന്ന് തിരിച്ചറിഞ്ഞാൽ മതിയായിരുന്നു.

പുറകിലൂടെ ക്യാമറ കൊണ്ടുവന്ന് ഹൊറർ മ്യൂസിക്ക് ഇട്ട കളിപ്പീര് സീൻ കണ്ടെഴുന്നേറ്റു പോരാമായിരുന്നു.

സ്ലോമോഷനിൽ കുളിപ്പിച്ച്, പിന്നിലൂടെ, യാതൊരു ബന്ധവുമില്ലാതെ ക്യാമറ അവിടെയും ഇവിടെയും കൊണ്ടുവെച്ച്, സഹിക്കുന്നതിനുമപ്പുറം അരോചകമായ ഹൊറർ ബാക്ക് ഗ്രൗണ്ട് സംഗീതം കൊണ്ട് വെറുപ്പിച്ച്...അപ്പോഴൊക്കെ ഇറങ്ങിപോരാമായിരുന്നു.

അവസാനത്തെ 'ഹോം എലോൺ' അമൽ നീരദ് വേർഷൻ കൂടി അനുഭവിക്കാതെവിടെ പോകാൻ.

അല്ലെങ്കിലും എനിക്കിതു വേണം.

'ബാച്ചിലർ പാർട്ടി'യിൽ നിന്ന്, 'സാഗർ ഏലിയാസ് ജാക്കി' യിൽ നിന്ന് ഒന്നും പഠിക്കാതെ ഓർക്കുക പോലും ചെയ്യാതെ 'ഇയോബിന്റെ പുസ്തകം' മാത്രം മനസ്സിൽ വെച്ചതിന്.

തലവേദന മാറുന്നില്ലല്ലോ പണ്ടാരം.


Wednesday, May 23, 2018

നഷ്ടപ്പെട്ടു പോയിട്ടുണ്ടാകുമോ ആ ദീർഘനിശ്വാസങ്ങൾ?

ശ്രീ, ഇന്ന് നിന്നെ കുറച്ചധികം ഓർമ വന്നു. അന്ന് ആമിയെ പുറത്തെടുത്ത് നിന്നെ തിരിച്ചു കൊണ്ടുവരാനുള്ള  തീവ്രശ്രമങ്ങൾക്കിടെ ഐസിയുവിനു മുന്നിലെ തണുത്ത കസേരകളിലൊന്നിൽ വിറച്ചിരുന്ന് കണ്ണ് നിറഞ്ഞും മനസ്സ് തുടിച്ചും ബുദ്ധി തരിച്ചും, കേട്ടതും പറഞ്ഞറിഞ്ഞതും തിരഞ്ഞു വന്നതുമായ ദൈവനാമങ്ങളെയൊക്കെ പ്രാർത്ഥിച്ചും കേണപേക്ഷിച്ചും വഴിപാടു നേർന്നും ഞാൻ എരിഞ്ഞു തീർത്ത നമ്മുടെ അവസാന പതിനഞ്ചു ദിവസങ്ങളിൽ എപ്പോഴെങ്കിലുമൊക്കെ നിനക്കും തോന്നിയിട്ടുണ്ടാവില്ലേ 'I am almost there' എന്ന്? അർദ്ധബോധാവസ്ഥയിൽ വെന്റിലേറ്ററിൻറെ  ചെറുതും വലുതുമായ അനേകം കുഴലുകൾ കടിച്ചു പിടിച്ച് എതെങ്കിലുമൊരന്ത്യാഭിലാഷം ശബ്ദമില്ലാതെ ഉരുവിട്ടിട്ടുണ്ടാവില്ലേ നീയും? ചിതലെടുക്കാതെ നിന്റെ ഓർമ്മകളെ സൂക്ഷിച്ച ചെപ്പിൽ ഞാൻ കണ്ടെടുക്കാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ടാകുമോ ആ ദീർഘനിശ്വാസങ്ങൾ?

എന്റെ ഫോണിലെടുത്ത ആമിയുടെ ആദ്യ ഫോട്ടോ നിന്നെ കാണിച്ചപ്പോൾ വിടർന്നെങ്കിലും കുസൃതിയും തിളക്കവും ഇല്ലാത്ത നിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ ആഴം എനിക്കളക്കാൻ കഴിഞ്ഞില്ല. മാളുവിനെ ആദ്യമായെന്റെ കൈകളിൽ വെച്ച് തന്ന് 'അച്ഛനെ പോലെതന്നെയാണത്രെ' എന്ന കുശുമ്പു കലർന്ന ഉന്മാദം ആമിയുടെ കാര്യത്തിൽ നീ മനസ്സിലാഘോഷിച്ചിട്ടുണ്ടാവുമോ? 'ഇതൊന്നു കഴിയട്ടെ എന്നിട്ടാവാം' എന്ന് ആശുപത്രി വാസത്തെ ശപിച്ചിട്ടുണ്ടാവുമോ? തിരിച്ചു വീട്ടിലെത്തി പതിവുപോലെ ടീവീ കണ്ടിരിക്കുന്ന എന്നെയും കെട്ടിപ്പിടിച്ച് ചെവിയിൽ തോരാതെ പായ്യാരവും പരിദേവനങ്ങളും പെയ്യിക്കുന്നതു ആശുപത്രി കിടക്കയിൽ കിടന്നു സ്വപ്നം കണ്ടിട്ടുണ്ടാവുമോ?

നിന്നെ ചിതയിലെരിച്ചു തിരിച്ചുവരുമ്പോളാണ് ഡോക്ടർ വിളിച്ചത്. അവർ കണ്ടതിൽ ഏറ്റവും ഭാഗ്യവതിയായ ഭാര്യ നീയായിരുന്നത്രെ. അന്ന് അതിലെ ഐറണി പോലും മറന്ന് ഞാൻ ആശ്വസിച്ചു. പക്ഷെ അവസാനംവരെയും നീ ആഗ്രഹിച്ചു കാണില്ലേ, പ്രതീക്ഷിച്ചു കാണില്ലേ, വിശ്വസിച്ചു കാണില്ലേ ശ്രീ നിനക്കായി നിന്റെ സതീശേട്ടൻ ഏതറ്റം വരെയും പോകുമെന്ന്?

അവിടെയാണ് ഞാനശക്തനായത്.