Friday, January 2, 2026

മലയാളികളെ കണ്ടാല്‍

 


‘മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ ചോദിക്കാമായിരുന്നു.’


ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ട്രാന്‍സിലെന്നപോലെ കണ്ണടച്ചിരുന്ന എന്‍റെ ബോധത്തിലേക്ക് ഇങ്ങനെയൊരു ശബ്ദശകലം ചെറിയ ഒരു പ്രകമ്പനത്തോടെ ഇറങ്ങി വന്നു. ഞാനൊരു മലയാളി തന്നെ എന്ന തിരിച്ചറിവില്‍ കണ്ണു തുറന്ന് ചുറ്റും നോക്കി. വലതു വശത്തെ സീറ്റില്‍ സുമുഖനായ ഒരു യുവാവ്. അശ്രദ്ധമായെന്നപോലെ ചീകി വെച്ചിരിക്കുന്ന ചുരുണ്ട മുടി. ഒതുക്കമില്ലാത്ത താടി. മനോഹരമായ പുഞ്ചിരി.

‘യെസ്?’ ഞാന്‍ മലയാളത്തില്‍ തന്നെ ചോദിച്ചു.

മറുപടി വന്നത് ഇടതു ഭാഗത്ത്‌ നിന്ന്. വേറൊരു യുവാവ്. രണ്ടുപേര്‍ക്കും വല്ലാത്ത സാദൃശ്യം. മുടിയും താടിയും ചിരിയും ഒക്കെ ഒരുപോലെ.

പാലക്കാട്ടുകാരായ രണ്ടു ചെറുപ്പക്കാര്‍. രണ്ടു പേരും ബിടെക് കഴിഞ്ഞ് ജോലി തേടി ദുബൈയില്‍ എത്തിയവര്‍. ഇറങ്ങേണ്ട സ്റ്റേഷന്‍ എവിടെയാണെന്ന് പരിഭ്രമിച്ച് മലയാളികളെ തേടുകയായിരുന്നു ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകളാല്‍ നിറഞ്ഞ, ഇടയ്ക്കിടെ അടുത്ത സ്റ്റേഷന്‍ ഏതാണെന്ന് ഇംഗ്ലീഷ് അനൌണ്സ്മെന്‍റ് ഉള്ള ദുബായ് മെട്രോയില്‍.

ജോലി സാധ്യതകളെ പറ്റിയും ദുബായ് ജീവിതത്തെ പറ്റിയും നാട്ടിലെ കാര്യങ്ങളും അങ്ങിനെ കുറെ സംസാരിച്ചതിന് ശേഷമാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അവര്‍ എന്‍റെ പേര് ചോദിച്ചിട്ടില്ല. പേര് ചോദിച്ചതിനു ശേഷം മാത്രം സംസാരം തുടങ്ങുന്ന ഒരുപാട് സന്ദര്‍ഭങ്ങളില്‍ നിന്ന് സ്വയം പിന്‍വാങ്ങിയ അനുഭവം ഉള്ള എനിക്കതൊരു ശുഭാപ്തി വിശ്വാസത്തിനു കാരണമായി.

അവര്‍ക്ക് ഇറങ്ങേണ്ടത് ഞാന്‍ ഇറങ്ങുന്ന സ്റ്റേഷനില്‍ തന്നെ. അവിടെ നിന്ന് ഇന്റര്‍വ്യൂവിനു പോകേണ്ട സ്ഥലത്തേക്ക് ബസ് കിട്ടുമത്രേ. അതെനിക്കറിയില്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ പറഞ്ഞു.

‘മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ ചോദിക്കാം.’

ആശംസകള്‍ കൈമാറി കൈ പിടിച്ചു കുലുക്കി പിരിയുമ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇന്റര്‍വ്യൂ ബോര്‍ഡിലും മലയാളികള്‍ ഉണ്ടാവട്ടെ.’

ആ തമാശ അവര്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ...