Saturday, February 21, 2026

പ്രകാശത്തിനെന്തൊരു വെളിച്ചം

 


റമദാനില്‍ നോമ്പുതുറക്കുന്ന സമയത്ത് പുറത്തിറങ്ങിയാല്‍ പൊതുവേ തിരക്കുള്ള നഗരപരിസരങ്ങളില്‍ സുഖമുള്ള ഒരു തരം ശാന്തതയാണ്. പള്ളികളില്‍ നിന്ന് പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്ന പ്രാര്‍ഥനാ വചനങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടിലും അവാച്യമായ ഒരു ധ്യാനസുഖം നിറയ്ക്കും. 

ഫുട്പാത്തില്‍ അധികമാരുമില്ലായിരുന്നു. നടക്കാനിറങ്ങിയവരും ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നവരും ആയ കുറച്ചു സഹജീവികള്‍ നിശ്ശബ്ദരായി മുന്നില്‍ നടന്നു. 

അങ്കിള്‍, ഈസ്‌ ദിസ്‌ യുവര്‍ കാര്‍?

പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന ഒരു കാറിന്റെ അരികില്‍ നിന്നൊരു ശബ്ദം. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പയ്യന്‍. ചുരുണ്ട മുടി, മെലിഞ്ഞ പ്രകൃതം, മുഖത്തൊരു തിടുക്കം കലര്‍ന്ന വിഷമം.

അല്ലെന്നു തലയാട്ടി അവന്‍റെ അടുത്തേക്ക് ചെന്നു. വിയര്‍ത്തു നനഞ്ഞ ടീ ഷര്‍ട്ടിനു താഴെ കൈമുട്ടില്‍ മണ്ണുരഞ്ഞ ചോര പൊടിയുന്ന പോറലുകള്‍. ട്രാക്ക് പാന്റ്സിന്റെ കാല്‍മുട്ടിലും മണ്ണ്. കയ്യില്‍ ഫ്ലാഷ് ലൈറ്റ് ഓണ്‍ ആക്കിയ മൊബൈല്‍ ഫോണ്‍. കളിയുടെ ഇടയില്‍ പന്ത് പോയതാവും കാറിനടിയില്‍.

ഈസ്‌ യുവര്‍ ബോള്‍ അണ്ടര്‍ ദ കാര്‍?

നോ. 

മുട്ടുകുത്തി ഇരുന്ന് ഫോണിലെ ലൈറ്റ് കാറിന്നടിയിലേക്ക് തിരിച്ച് അവന്‍ കാര്യം പറഞ്ഞു. ഇവിടെ ഒരു പൂച്ചയുണ്ട്. അതവിടെ കുടുങ്ങി കിടക്കുകയാണെന്ന് തോന്നുന്നു. കേട്ടില്ലേ അതു കരയുന്നു. 

ശ്രദ്ധിച്ചപ്പോള്‍ ഞാനും കേട്ടു. തളര്‍ന്ന ശബ്ദത്തില്‍ ഒരു പൂച്ചയുടെ കരച്ചില്‍. പേടിച്ചത് പോലെയുള്ള മുരളല്‍ ആണ്. 

നമ്മള്‍ മാറിനിന്നാല്‍ അതു പൊയ്ക്കോളും. പേടിച്ചിട്ടാണെങ്കിലോ. ഞാന്‍ അവനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്‍റെ നടത്തം തുടങ്ങിയിട്ടേ ഉള്ളൂ..

ഡോണ്ട് ഗോ അങ്കിള്‍. 

പൂച്ചയുള്ളത് അറിയാതെ കാര്‍ മുന്നോട്ടെടുത്താല്‍ അതിനു വല്ലതും പറ്റില്ലേ എന്ന ആശങ്കയില്‍ അവന്‍ എന്നെയും തളച്ചിട്ടു. നമുക്കിവിടെ നില്‍ക്കാം കാറിന്റെ ആള്‍ വന്നാല്‍ പറയാമല്ലോ.

അയാള്‍ എപ്പോള്‍ വരും എന്നറിയില്ലല്ലോ. എത്ര നേരം നമ്മള്‍ ഇവിടെ നില്‍ക്കും? പൂച്ചയെ പുറത്തേക്ക് എടുക്കാന്‍ പറ്റില്ലേ? 

കുറെ ശ്രമിച്ചു നോക്കിയിട്ടും പറ്റിയില്ലെന്നും പൂച്ച പിന്നെയും കാറിന്റെ ടയറിനോട് പറ്റിയിരിക്കുകയാണെന്നും ഒക്കെ അവന്‍ പറഞ്ഞു കൊണ്ടിരുന്നു. 

തലയ്ക്കു മുകളില്‍ നിന്ന് എന്തോ ശബ്ദം കേട്ടു തല പൊക്കി നോക്കിയപ്പോള്‍ ആണ് ഞാനും മുട്ടിലിരിക്കുകയാണ് എന്ന് ബോധം വന്നത്. കളിക്കാനിറങ്ങിയ കുറച്ചു കുട്ടികള്‍. ഒരാളുടെ കയ്യില്‍ ഒരു ഫുട്ബാള്‍. 

കാര്യമറിഞ്ഞപ്പോള്‍ അവര്‍ ഒന്നായി. കാറ് വളഞ്ഞ് അവര്‍ മുട്ടിലിറങ്ങി. ആദ്യത്തെ പയ്യനെ പിന്നെ ആ കൂട്ടത്തില്‍ എനിക്ക് തിരിച്ചറിയാനായില്ല. അവര്‍ക്ക് ഒരേ ഭാഷയായി. വാക്കുകള്‍ അപ്രസക്തമായി. ബഹളം കൂട്ടി അവരെന്തോക്കെയോ തീരുമാനിച്ചു. 

അതിലൊരാള്‍ വന്നെന്റെ തോളത്ത് തട്ടി.

മാഫി മുശ്കില്‍. യു ഗോ. വീ പ്ലേ ഹിയര്‍ ടുഡേ.

ഞാന്‍ ഒന്ന് മടിച്ചു, പിന്നെ മുന്നോട്ട് നടന്നു. 

ഇരുട്ടു പടരുമ്പോള്‍ പ്രകാശത്തിനെന്തൊരു വെളിച്ചമാണ്.

Friday, January 2, 2026

മലയാളികളെ കണ്ടാല്‍

 


‘മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ ചോദിക്കാമായിരുന്നു.’


ഉറക്കത്തിനും ഉണര്‍വിനും ഇടയില്‍ ട്രാന്‍സിലെന്നപോലെ കണ്ണടച്ചിരുന്ന എന്‍റെ ബോധത്തിലേക്ക് ഇങ്ങനെയൊരു ശബ്ദശകലം ചെറിയ ഒരു പ്രകമ്പനത്തോടെ ഇറങ്ങി വന്നു. ഞാനൊരു മലയാളി തന്നെ എന്ന തിരിച്ചറിവില്‍ കണ്ണു തുറന്ന് ചുറ്റും നോക്കി. വലതു വശത്തെ സീറ്റില്‍ സുമുഖനായ ഒരു യുവാവ്. അശ്രദ്ധമായെന്നപോലെ ചീകി വെച്ചിരിക്കുന്ന ചുരുണ്ട മുടി. ഒതുക്കമില്ലാത്ത താടി. മനോഹരമായ പുഞ്ചിരി.

‘യെസ്?’ ഞാന്‍ മലയാളത്തില്‍ തന്നെ ചോദിച്ചു.

മറുപടി വന്നത് ഇടതു ഭാഗത്ത്‌ നിന്ന്. വേറൊരു യുവാവ്. രണ്ടുപേര്‍ക്കും വല്ലാത്ത സാദൃശ്യം. മുടിയും താടിയും ചിരിയും ഒക്കെ ഒരുപോലെ.

പാലക്കാട്ടുകാരായ രണ്ടു ചെറുപ്പക്കാര്‍. രണ്ടു പേരും ബിടെക് കഴിഞ്ഞ് ജോലി തേടി ദുബൈയില്‍ എത്തിയവര്‍. ഇറങ്ങേണ്ട സ്റ്റേഷന്‍ എവിടെയാണെന്ന് പരിഭ്രമിച്ച് മലയാളികളെ തേടുകയായിരുന്നു ഇംഗ്ലീഷ് സൈന്‍ ബോര്‍ഡുകളാല്‍ നിറഞ്ഞ, ഇടയ്ക്കിടെ അടുത്ത സ്റ്റേഷന്‍ ഏതാണെന്ന് ഇംഗ്ലീഷ് അനൌണ്സ്മെന്‍റ് ഉള്ള ദുബായ് മെട്രോയില്‍.

ജോലി സാധ്യതകളെ പറ്റിയും ദുബായ് ജീവിതത്തെ പറ്റിയും നാട്ടിലെ കാര്യങ്ങളും അങ്ങിനെ കുറെ സംസാരിച്ചതിന് ശേഷമാണ് ഒരു കാര്യം ശ്രദ്ധിച്ചത്. അവര്‍ എന്‍റെ പേര് ചോദിച്ചിട്ടില്ല. പേര് ചോദിച്ചതിനു ശേഷം മാത്രം സംസാരം തുടങ്ങുന്ന ഒരുപാട് സന്ദര്‍ഭങ്ങളില്‍ നിന്ന് സ്വയം പിന്‍വാങ്ങിയ അനുഭവം ഉള്ള എനിക്കതൊരു ശുഭാപ്തി വിശ്വാസത്തിനു കാരണമായി.

അവര്‍ക്ക് ഇറങ്ങേണ്ടത് ഞാന്‍ ഇറങ്ങുന്ന സ്റ്റേഷനില്‍ തന്നെ. അവിടെ നിന്ന് ഇന്റര്‍വ്യൂവിനു പോകേണ്ട സ്ഥലത്തേക്ക് ബസ് കിട്ടുമത്രേ. അതെനിക്കറിയില്ല എന്ന് മനസ്സിലായപ്പോള്‍ അവര്‍ പറഞ്ഞു.

‘മലയാളികളെ ആരെയെങ്കിലും കണ്ടാല്‍ ചോദിക്കാം.’

ആശംസകള്‍ കൈമാറി കൈ പിടിച്ചു കുലുക്കി പിരിയുമ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇന്റര്‍വ്യൂ ബോര്‍ഡിലും മലയാളികള്‍ ഉണ്ടാവട്ടെ.’

ആ തമാശ അവര്‍ക്ക് മനസ്സിലായിക്കാണുമോ എന്തോ...

Thursday, December 25, 2025

മഴ നിലാവ്



രാവിലെ മുതൽ പെയ്യുന്ന മഴയൊന്നു മാറിനിന്നപ്പോൾ പതിവ് നടത്തം തെറ്റിക്കണ്ട എന്ന് കരുതി മുറിയിൽ നിന്നിറങ്ങിയതാണ്. നനഞ്ഞു പുണരുന്ന ഒരുതരം തണുത്ത കാറ്റ് പുറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു. സൂര്യനസ്തമിച്ചിട്ടില്ലെങ്കിലും മേഘങ്ങൾ മൂടിനിൽക്കുന്ന ചക്രവാളം സന്ധ്യാപ്രതീതിയുണ്ടാക്കി ചുവന്നിരുന്നു. ഇരുട്ട് മണത്ത തെരുവ് വിളക്കുകൾ സൂര്യാംശമേറ്റെടുത്ത് സ്വയം പ്രകാശിക്കുകയും ചെയ്തിരുന്നു.


വീടിനുമുന്നിലെ പാർക്കിങ് ഏരിയ വെള്ളത്തിൽ മുങ്ങിക്കിടന്നു. രണ്ടു വണ്ടികൾക്കിടയിൽ നൊസ്റാൾജിയയിൽ മുങ്ങിക്കുളിച്ച ഒരച്ഛൻ കുറെ കടലാസു തോണികൾ മകനെ ഏൽപ്പിച്ചു ഫോണിലെ കാമറയിൽ ഭൂതകാലക്കുളിർ നിറയ്ക്കാനുള്ള ശ്രമത്തിലാണ്. വലിയ താത്പര്യമൊന്നുമില്ലാതെ ആ മകൻ 'ദിസ് ഈസ് നോട് ഹാപ്പനിംഗ് അച്ഛാ'  എന്ന് ധൃതി കൂട്ടുന്നു. ഒടുവിൽ അതിലെ വന്ന ഒരു പച്ചയുടെ (പാകിസ്ഥാനികളെ ഞങ്ങൾ സ്നേഹത്തോടെ അങ്ങിനെയാണ് വിളിക്കാറ്) കയ്യിൽ ഫോൺ കൊടുത്ത് അച്ഛനും മകന്റെ കൂടെ കൂടുന്നു. അവരുടെ തോണികൾ കാലയന്ത്രത്തിൽ യാത്ര തുടങ്ങുന്നു. എന്റെ യാത്ര മുന്നോട്ട് തന്നെ.

ശനിയാഴ്ചകളിൽ തിരക്കുപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കാൽനടപ്പാത ഇന്ന് വിജനമാണ്. ഒരു ഡെലിവറി ബോയ് തന്റെ സ്കൂട്ടറിൽ അക്ഷമനായി കാത്തുനിൽക്കുന്നതല്ലാതെ പെഡസ്ട്രിയൻ സിഗ്നലിൽ വേറെ ആരുമില്ല. കുറച്ചു താഴ്ന്നു കിടക്കുന്ന റോഡിൽ വെള്ളം നിറഞ്ഞ് ചെറുതല്ലാത്ത ഒരു ട്രാഫിക് ബ്ളോക് രൂപപ്പെട്ടിട്ടുണ്ട്. ചില കാറുകൾ ആരോടെന്നില്ലാതെ ഹോണടിച്ച് ദേഷ്യപ്പെടുന്നുണ്ട്.

വെള്ളക്കെട്ടുകൾ ഒഴിവാക്കി മുന്നോട്ട് പോകുന്നതിനിടയിൽ വാട്സാപ്പിൽ മഴയുടെ വിവിധ ചിത്രങ്ങൾ വന്നിറങ്ങിക്കൊണ്ടിരുന്നു. മഴയും മഴമേഘങ്ങളും മഴവെള്ളവും മഴവില്ലും ഫോണിന്റെ സ്റ്റോറേജ് ടാങ്ക് നിറച്ചു.

എന്നും വെളിച്ചത്തിൽ ബഹളമുണ്ടാക്കി കുളിച്ചു നിൽക്കാറുള്ള ടർഫിൽ ഇന്ന് ഇരുട്ടും നിശ്ശബ്ദതയും മാത്രം. മഴ പെയ്തത് കൊണ്ടാവണം ഗ്രൗണ്ടിൽ കളിക്കാനും കളി കാണാനും ആരുമില്ല. ടർഫിന്റെ ഗേറ്റിനു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നത് വൈപ്പർ ഉപയോഗിച്ച് ഫുട്പാത്തിലേക്ക് തെറിപ്പിച്ചു കളയുന്ന വൃത്തിയായി വസ്ത്രം ധരിച്ച ചെറുപ്പക്കാരൻ എന്നെ കണ്ട ഭാവമില്ല. മുന്നോട്ടു നടന്നാൽ ആ വെള്ളം എൻ്റെ ദേഹത്തു തെറിച്ചു വീഴും. അല്ലെങ്കിൽ ഫുട്പാത്തിൽ നിന്നിറങ്ങി റോഡിൽ കെട്ടിനിൽക്കുന്ന വെള്ളം ചാടിക്കടന്ന് ഒഴിഞ്ഞു മാറി പോകണം. വല്ല വണ്ടിയും വന്നാൽ റോഡിലെ ചെളിയും വെള്ളവും മേലാസകലം അഭിഷേകം  ചെയ്യും.

അയാളുടെ പണി മുടക്കേണ്ട എന്ന് ഞാൻ റോഡിലേക്കിറങ്ങി. വെള്ളക്കെട്ട് വലം വെച്ച്, ചളിയിൽ ചവിട്ടാതിരിക്കാൻ പ്രയാസപ്പെട്ട് നിൽക്കെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി. എന്നെയും നോക്കി നിൽക്കുകയാണ് അയാൾ. സംസാരിക്കാൻ പൊതുവായ ഒരു ഭാഷ ഞങ്ങൾക്കിടയിൽ ഇല്ലെന്നു മനസ്സിലാക്കി നിങ്ങൾക്കിതിലെ പോകാൻ വേണ്ടിയല്ലേ ഞാൻ ഇത് നിർത്തിയത് എന്ന ഭാവത്തോടെ അയാൾ കൈ കൊണ്ട് ഫുട്പാത്തിലേക്ക് വഴി ചൂണ്ടിക്കാട്ടി.

നീട്ടിയൊന്നു ചിരിച്ച് ഫുട്പാത്തിലേക്ക് തിരിച്ചു ചാടിക്കയറി അയാൾ കേൾക്കത്തക്ക വിധത്തിൽ ഞാൻ വിളിച്ചു പറഞ്ഞു, 'ശുക്രൻ.' തലയാട്ടി ചിരിച്ച് അയാൾ അത് വരവ് വെച്ചു.

തണുത്തിരുന്ന മനസ്സും ശരീരവും നനഞ്ഞലിഞ്ഞു. മനുഷ്യൻ മുന്നോട്ട് നടന്നു.

Friday, December 19, 2025

നൊസ്റ്റാൾജിയ


ഗൃഹാതുരത്വം എന്നൊക്കെ തർജ്ജമ ചെയ്ത് പറയുമ്പോളും നൊസ്റ്റാൾജിയ എന്ന വാക്കിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊള്ളാൻ നമുക്ക് ഒരു വാക്ക് ഇല്ലാതെ വരുന്നു മലയാളത്തിൽ. 

പണ്ടെങ്ങോ പെയ്ത ഒരിളം മഞ്ഞിന്റെ തണുപ്പ്, മനസ്സിലെരിവേറ്റിയ ഏതോ ഒരു തീവ്ര വേർപാടിന്റെ ചൂട്, കുളിരു കൂട്ടായി വന്ന ഒരു പനി രാത്രിയുടെ വിയർത്ത മുഷിപ്പ്, ഓര്മകളിറ്റുവീണ ഏതോ പ്രണയനിലാവിന്റെ ശേഷിപ്പ്, ഇതൊന്നുമല്ലാതെ വെറുതെ കളഞ്ഞ സമയത്തിന്റെ വിലയില്ലാതെ പൊതിഞ്ഞെടുത്ത നിമിഷ ശകലങ്ങൾ. അമൂല്യമായ ഈ ഭാവങ്ങളൊന്നും ഗൃഹാതുരത്വം എന്ന് ഉപയോഗിക്കുമ്പോൾ പകർന്നു കിട്ടുന്നില്ല. മാത്രവുമല്ല ചെറിയ ഒരു കൃത്രിമത്വം കടിച്ച്, ഓർമകളുടെ മധുരം തന്നെ ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥയിലാവാറുണ്ട് ചിലപ്പോളൊക്കെ മറുവാക്ക് മനനം ചെയ്യുന്ന തിരക്കിൽ ഞാൻ.


മഴക്കാലത്ത് ഓർമകൾക്ക് തെളിച്ചം കൂടാറുണ്ട്. ചെറുപ്പത്തിലെ ഓരോ ഓർമ്മക്കീറിനും മഴക്കാറിന്റെ കുട ചൂടിയ ഒരു തണൽ മേലെയുണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ കാര്മേഘച്ഛവി കണ്ടാൽ മതി ഓർമ്മകൾ കുപ്പായമെടുത്തിട്ട് ഒരിറക്കമാണ്, മഴയിറമ്പത്തേക്ക്.

സൂചിയിൽ നൂല് കോർക്കുകയായിരുന്നു. സൂചിക്കുഴയും നൂൽത്തുമ്പും എതിർ ദിശയിൽ തെന്നിമാറാൻ മത്സരം. കാറ്റൊന്നു വീശിയതേയുള്ളു, മഴയിരമ്പം കേട്ടതേയുള്ളൂ. പകൽവെളിച്ചമൊന്ന് മങ്ങിയതേയുള്ളൂ. സൂചി പിടിച്ച വിരലുകൾ എന്റേതല്ലാതായി. അമ്മയോ ചേച്ചിയോ ആരോ ഒരുപോലെയുള്ള ശബ്ദത്തിൽ എന്റെ കയ്യിലുള്ള നൂലിന് വഴികാണിക്കുന്നു. എന്റെ കൈ വലിച്ചടുപ്പിച്ച് നൂൽത്തുമ്പ് വായിലിട്ടു നനക്കുന്നു. വാത്സല്യം വാക്കുകളിലൂടെ അറിവുകളായി മനസ്സിൽ കയറുന്നു. അവ പിന്നെ എപ്പോഴോ തലച്ചോറിലെ സ്റ്റോറേജ് മെമ്മറിയിൽ ബൈറ്റുകളായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും.

പറഞ്ഞുവന്നത് ഓർമകളെ പറ്റിയാണ്. ഗൃഹാതുരത്വം എന്ന് കഠിനമായ പേര് നൽകി വിളിക്കുന്ന ഓർമ്മത്തണുപ്പിനെ പറ്റി. വെറുതെ ഇരിക്കുമ്പോൾ വിളിക്കാതെ വരുന്ന ചിന്താഭൂതങ്ങളെ കുറിച്ചല്ല.  മനസ്സിന്റെ താരള്യത്തിൽ ലോകത്തോട് മൊത്തം പ്രണയം വരുമ്പോൾ താനിരുന്നിട്ടുള്ള എല്ലാ ഭൂവിടങ്ങളുടെയും ചലനചിത്രങ്ങൾ ഉള്ളിലെ തിരശീലയിൽ മോഹിപ്പിക്കുന്ന ആശാഭംഗങ്ങളായി പ്രത്യക്ഷപ്പെടുന്ന വികാര പ്രകാശനത്തെ പറ്റി.

ഇയ്യിടെ എന്നെ നനയ്ക്കുന്ന ഓർമ്മമഴകൾ മരുഭൂമിയിൽ നിന്ന് വരുന്നവയാണ്. റാസ്‌ അൽ ഖൈമയിൽ നിന്ന് ദുബായിലേക്കുള്ള പുലർകാല യാത്ര, പുലർച്ചയ്ക്കു തെളിമ നൽകുന്ന ബാങ്ക്‌വിളി. ജഗ്ജീത്തിന്റെ ഗസൽ. മൂടൽ മഞ്ഞിൻറെ വെളുത്ത മറ. വഴിയിൽ കെട്ടും തെളിഞ്ഞും സാന്നിദ്ധ്യം അറിയിക്കുന്ന ഒതുക്കിയിട്ടിട്ടുള്ള വാഹനങ്ങളുടെ മഞ്ഞവെളിച്ചം.

വ്യാഴസന്ധ്യകൾ രാത്രിയിലേക്കും പിന്നെ പാതിരാത്രിയിലേക്കും സഞ്ചരിക്കുന്ന ദുബായ് തെരുവിരമ്പം. ക്ഷീണിച്ചുറങ്ങാൻ തുടിച്ച് പിൻസീറ്റിൽ പരസ്പരം സ്നേഹിച്ചാശ്ലേഷിച്ചു കിടക്കുന്ന കുഞ്ഞുങ്ങൾ. ഷാർജാ റോഡുകളിലെ തിരക്കൊഴിവ്. പാർക്കിങ്ങിന് സ്ഥലം തിരയുന്ന യാത്രാക്ലേശം. പിന്നെ കുറെ ഖോർഫക്കാൻ, അലൈൻ, കൽബ ദീര്ഘയാത്രകൾ.

ചെറിയ മഴച്ചാറൽ. റോഡുകളിൽ വെള്ള കെട്ടുകൾ. നാട്ടിലെ മഴയെ കുറിച്ച് നെടുവീർപ്പുകൾ.

മഴയില്ലാതെ നൊസ്റ്റാൾജിയ വരില്ലാന്ന് വെച്ചാൽ...

Saturday, December 13, 2025

അർദ്ധമൃത്യു



ആരും പരിഭ്രമിക്കരുത്. വിഷമിച്ച് കരയാനും തുടങ്ങരുത്.  ഇന്നലെ രാത്രി ഞാനൊന്ന് ചെറുതായി മരിച്ചു.

നിങ്ങളുടെ കണ്ണിൽ ഇപ്പോൾ എന്നോടുള്ള സ്നേഹം, കരുണ, പുച്ഛം എന്നീ വികാരങ്ങളിൽ ഏതെങ്കിലുമൊക്കെ തെളിഞ്ഞു വന്നുകാണും. അതവിടെ ഇരിക്കട്ടെ.

ഒരൊമ്പതരയൊക്കെ കഴിഞ്ഞു കാണും. അബുദാബി എയർപോർട്ടിൽ ഒരു സുഹൃത്തിനെ യാത്രയാക്കി വരുന്ന വഴി വിശപ്പും മൂത്രശങ്കയും ഒരുമിച്ച് വിഷമിപ്പിച്ചപ്പോൾ വഴിയരികിലെ സൈൻ ബോർഡുകൾ നോക്കി നോക്കി കാറിന്റെ സ്പീഡ് കുറച്ചു. അടുത്ത പെട്രോൾ പമ്പ്  23 കിലോമീറ്ററുകൾ കഴിഞ്ഞാണെന്ന് മനസ്സിലായ വയറ് വലിയൊരു വായു വായവഴി പുറത്തേക്ക്  വിട്ടു. മൂത്ര സഞ്ചി ഭാഗ്യത്തിന് അങ്ങിനെയൊരു കടുംകൈക്ക് മുതിർന്നില്ല.

നിയോൺ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന പെട്രോൾ പമ്പ്. വിശാലമായ പാർക്കിങ് സൗകര്യം, പലവിധ ഫാസ്റ്റ് ഫുഡ്  ഔട്ലറ്റുകൾ,  നിസ്കാര പള്ളി, ബാത്റൂം അറ്റാച്ച്ഡ് സൂപർമാർക്കറ്റ്.  പമ്പ് എന്നെ വിടർന്ന പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

അവിടെ വച്ചാണ് അത് സംഭവിക്കുന്നത്.

കാറ് പാർക്ക് ചെയ്ത് പുറത്തിറങ്ങി ധൃതിയിൽ നടക്കവേ എതിർദിശയിൽ വന്ന പാകിസ്ഥാനി ക്യാ ഹാൽ ഹെ എന്ന് തലയാട്ടി ചിരിച്ചു. 6-0 എന്ന് ആ ചിരിക്ക് അർത്ഥമുണ്ടോ എന്ന് സംശയിച്ച് ഞാനും മുഖം കോട്ടി 3-0 എന്ന് തിരിച്ച് ചിരിച്ചു.

അപ്പോഴും ഞാൻ അടുത്ത നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് തികച്ചും അജ്ഞനാണ്.

ഉച്ചത്തിലുള്ള ഒരു പൂച്ചരോദനം  കേട്ട് തിരിഞ്ഞു നോക്കിയതാണ് അവസാനത്തെ ഓർമ. അല്ല ഞാനതിനെ കണ്ടിരുന്നു. ആ വണ്ടിയുടെ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ. കടും കറുപ്പ് നിറത്തിൽ
ഒരു കരിംപൂച്ച.

പിന്നെ ഞാനയാളുടെ മടിയിൽ കിടക്കുന്നതേ ഓർമയിലുള്ളൂ. 

ആരാണ്?

കാലൻ.

എന്നിട്ട് പോത്തെവിടെ?

അതിന്റെ പുറത്താണ് ഇരിക്കുന്നത്.

ഇതൊരു ബൈക്കല്ലേ?

ഹാർലി ഡേവിഡ്സൺ.

ഓ. യൂറോപ്യൻ കാലനോ?

അമേരിക്കൻ

ഞാൻ ഹിന്ദുവാണ്.

ഹഹഹ. നീ വെറും പ്രേതം. യശഃശരീരൻ.

ബട്, യു ഷുഡ് സ്പീക് ഇംഗ്ലീഷ്.

ലൈക് ഹെൽ, ഐ ഷുഡ്. വിട്ട് പിടി മോനേ.

വൈ മീ?

ടു ബീ ഓർ നോട് ടു ബീ, ദാറ്റ്സ് ദ ക്വസ്റ്റ്യൻ

ഹാംലറ്റ് ഞാൻ പഠിച്ചിട്ടുണ്ട്.

അതോണ്ട്?

എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?

എന്നിട്ട്?

കുറച്ചുകൂടി ജീവിതം ആസ്വദിക്കട്ടെ.

തഥാസ്തു. ബുദ്ധിമുട്ടുകളും വിഷമങ്ങളുമൊന്നും അനുഭവിക്കാത്ത നീ പൂതി തീരുന്നത് വരെ അനുഭവിച്ചിട്ട് വാ.

ബൈക്കും സ്റ്റാർട്ട്  ചെയ്ത് സായിപ്പ് ഒരു ഉപദേശവും തന്നു.

കെയർഫുൾ വെൻ യു ക്രോസ് ദ റോഡ്.

ആറ് ദിർഹത്തിന്റെ ചായയും അഞ്ചിന്റെ വെള്ളവും വാങ്ങി ഞാൻ റോഡ് സൂക്ഷിച്ച് മുറിച്ചു കടന്നു.

കരിംപൂച്ച എന്നെ സ്നേഹത്തോടെ നോക്കി നീട്ടിയൊന്ന് മൂളി.   

മരണമവിടെ ഉപേക്ഷിച്ച് ഹൈവേയിലേക്ക് കാറോടിച്ച് ഞാൻ കയറി. 


Tuesday, December 9, 2025

ഡിഡ് യു മിസ്സ് മീ

 


നീ എന്നെ മിസ്സ് ചെയ്തിരുന്നോ?

നിനക്ക് എന്തു തോന്നുന്നു? എന്ത് കേൾക്കാനാണ് നിനക്കിഷ്ടം?

അതെന്താണ്, ഒരു പിടി തരാത്ത ഉത്തരം.

യെസ് എന്ന് പറഞ്ഞാൽ നീ പറയും എനിക്ക് നിന്നോടഗാധ പ്രേമമായിരുന്നെന്ന്. നോ എന്നായാലോ ഞാൻ ദുഷ്ടയും ക്രൂരയുമായ തേപ്പുകാരിയുമാവും. എക്‌ട്രീമുകൾ അല്ലെ നിൻ്റെ ഇടത്താവളങ്ങൾ!

എന്നാലും സത്യമെന്താണെന്ന് പറയില്ല?

സത്യമോ? അതൊരു നേർത്ത തൂവൽ സ്പർശമായി, ഏറെക്കാലമായി എന്നെ തലോടുകയാണ്. എനിക്കുപോലും അറിയാതെ ഞാൻ കാത്തിരുന്ന, മറന്നുപോകരുതെ എന്ന പ്രാർത്ഥനയോടെ മറക്കാൻ ശ്രമിച്ച ഒരപ്പൂപ്പൻ താടി. ഓർമയുടെ ഇളം കാറ്റടിച്ചാൽ പോലും ചിറകുകൾ വിടർത്തി മനസ്സിലേക്ക് പാറി വന്നിരുന്ന നരച്ച മുടിയുള്ള ഒരു ചാപല്യം.

സത്യം? നീ എന്നെ ഇത്രയും പ്രണയിച്ചിരുന്നു?

ഇല്ല. പക്ഷേ ഒരു നേർത്ത കുളിരോർമയായ് എന്നിൽ നീയുണ്ടായിരുന്നു.

ഇനി ഞാൻ പറയട്ടെ?

വേണ്ട

വൈ?

നീ എന്നെ മിസ്സ് ചെയ്തിട്ടേ ഇല്ല എന്നല്ലേ?

ഹൌ ബട്? ഹൌ ഡിഡ് യു ഈവൻ ഗെസ്സ്?

നിനക്ക് ഞാനത്ര വലിയ സംഭവമൊന്നുമല്ല എന്നല്ലേ തെളിയിക്കാൻ നോക്കുന്നത്?

സില്ലി.! ഓർമയായും ചിന്തയായും പ്രണയമായും ഓരോ നിമിഷവും ഉള്ളിൽ നീറിയിരുന്ന സ്ത്രീ സങ്കൽപമേ, നിന്നെ ഞാനെങ്ങിനെ മിസ്സ് ചെയ്യാനാണ്? യാത്രപറഞ്ഞിറങ്ങിയവരെ അല്ലെ സ്വാഗതം പറഞ്ഞു കൂട്ടി കൊണ്ടുവരാൻ പറ്റൂ.

ഓഹോ.

അതെ. അതു കൊണ്ടു പ്രിയപ്പെട്ടവളെ. നിന്നെ ഞാൻ ഒരിക്കലും മിസ്സ് ചെയ്തില്ല. 

എനിക്കൊരു കുടുംബമുണ്ട്.

അതിന്? എനിക്കുമുണ്ട് എല്ലാമെല്ലാമായ ഒരു കുടുംബം.

പിന്നെ?

എന്നിലും വലിയ എൻ്റെ പ്രണയത്തെ ഞാനെന്തിനീ ചെറിയ ഭൂമിയിൽ തളച്ചിടണം ? അതു പാറി നടക്കട്ടെ. അപ്പൂപ്പൻ താടികളായ് സ്വർഗത്തിനുമുയരെ പറക്കട്ടെ. അവിടെ എന്നെങ്കിലുമൊരിക്കൽ എനിക്ക്‌ നീയാവാം, നിനക്ക് ഞാനാവാം. പ്രണയം മാത്രമാകാം. ആത്മാവിനെ സ്പർശിച്ചിരുന്ന് പ്രണയസാക്ഷാത്കാരം നടത്താം. പ്രപഞ്ചത്തിലെ പ്രണയാംശങ്ങളെ മുഴുവൻ ഒരു ചെറിയ കവിതയിലെ നാല് വരികളിലേക്ക് ആറ്റിക്കുറുക്കാം.

അന്ന് നീ എന്നെയും എനിക്കാവുമെങ്കിൽ ഞാൻ നിന്നെയും ഉള്ളാലെയറിയും.

നാം പ്രണയതരളിതരാവും.

Monday, December 1, 2025

പേടി

ഒഴിഞ്ഞ കസേരകൾ ഒരുപാടുണ്ടായിരുന്നിട്ടും അയാൾ  എന്റെ മുന്നിൽ തന്നെ വന്നിരുന്നതെന്താണ് എന്ന് എനിക്കപ്പോൾ മനസ്സിലായിരുന്നില്ല. ഒരു മഴക്കാലം മുഴുവൻ ഇരുണ്ടു കൂടിയ  മുഖഭാവത്തോടെ അശ്രദ്ധമായി  കസേര വലിച്ചിട്ടിരുന്നതിന് ശേഷമാണയാൾ എന്റെ മുഖത്തേക്ക് നോക്കുന്നതു തന്നെ. ക്ഷീണമോ സംഭ്രമമോ എന്ന് തിരിച്ചറിയാനാവാത്ത വിധം വലിഞ്ഞു മുറുകിയ കണ്ണുകളോടെ എന്നെ തെല്ലൊന്നു നോക്കി, ഞാൻ കുടിക്കുന്ന ചായ ഗ്ളാസ്സിലേക്ക് അയാൾ ശ്രദ്ധ മാറ്റി. വിശപ്പുകൊണ്ടുള്ള ക്ഷീണമാണെന്ന് കരുതിയ ഞാൻ മുന്നിലെ പ്ളേറ്റിലിരുന്ന പഴംപൊരി അയാളുടെ മുന്നിലേക്ക് കഴിക്കൂ എന്ന ചിരിയോടെ നീട്ടി. പിരിമുറുക്കം അയയാതെ തന്നെ അയാളുടെ മുഖത്ത് പുച്ഛം കലർന്ന നിരാസം വിടർന്നു. പഴംപൊരിയും പ്ലേറ്റും തിരിച്ചെന്റെ മുന്നിലേക്ക് നീക്കിവെക്കപ്പെട്ടു.

ഒരാഴ്ചയെങ്കിലും വടിക്കാതെ വളർന്ന താടി അലസമായി ആ ചെറുപ്പക്കാരന്റെ മുഖത്ത് പരന്നു കിടന്നു. നല്ല ഉള്ളുള്ള ആ താടിയോട് ചെറിയൊരിഷ്ടവും അസൂയയുമൊക്കെ തോന്നി. അലക്കുസോപ്പിന്റെ മണം വിട്ടുപോയിട്ടില്ലാത്ത, വെള്ളയിൽ  കറുപ്പുകലർന്ന പച്ചപൂക്കൾ വരച്ചുചേർത്ത ടീ ഷർട്. വലതു കയ്യിൽ ഒരു സ്റ്റീൽ വള.  കടലാസ്സുകൾ പുറത്തേക്ക് തളളിനിൽക്കുന്ന ഒരു ഫയൽകൊണ്ട് വീശി, ഇല്ലാത്ത വിയർപ്പിന് ശമനം തേടുന്ന ഇടതു കൈ. മേശമേൽ അമർന്നിരിക്കുന്ന വലതു കൈ  ചെറുതായി വിറയ്ക്കുന്നുണ്ട്.

എന്റെ കണ്ണുകളിലേക്ക്, അവയുടെ ആഴമളക്കുന്നത് പോലെ ഇമവെട്ടാതെ  അയാൾ നോക്കി  കൊണ്ടിരിക്കുകയാണ്. ചെറുതായൊന്ന് ചൂളിയെങ്കിലും തളരാതിരിക്കാൻ ഞാനും തിരിച്ചു നോക്കുന്നുണ്ട്. സമയാന്തരങ്ങൾക്കപ്പുറത്ത് ക്ഷീണിച്ച കണ്ണുകൾ പിൻവലിച്ച് ഞാൻ ചോദിക്കാൻ നിർബന്ധിതനായി.

ക്യാ ബാത് ഹെ ഭായ്? കോൻ ഹോ തും?

ആരെന്നോ എന്തെന്നോ പറയാതെ അവനും മുഖം താഴ്ത്തി. വിറയ്ക്കുന്ന വലതുകൈ ശ്രമപ്പെട്ട് ഉയർത്തി മൂക്ക് ചൊറിഞ്ഞു, പിന്നെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി മൂക്ക് പിഴിഞ്ഞു. ശേഷം ആ കൈ പാൻറ്സിൽ തുടച്ച് മേശപ്പുറത്ത് വെച്ചു. അത് വിറ തുടർന്നു. ഞാൻ എടുത്തുനീട്ടിയ ടിഷ്യു ബോക്സ്  ശ്രദ്ധിക്കാതെ വിരലുകൾ മേശമേൽ അമർത്തി തുടച്ച് എന്റെ മുഖത്തേക്ക് കണ്ണുയർത്തി.

ഭായ്, ഡർ ലഗ് രഹാ ഹെ. 

അതിന് ഞാനെന്തു വേണം എന്നാണ് മനസ്സിൽ ആദ്യം തോന്നിയത്. പക്ഷേ യാതൊരു മുൻപരിചയവുമില്ലാത്ത എന്നോട് അയാൾ സ്വന്തം പേടിയെ പറ്റി പറയുമ്പോൾ അതിൽ എവിടെയോ പിണഞ്ഞുകിടക്കുന്ന ഒരു രഹസ്യം ഉണ്ടെന്ന് എനിക്ക് തോന്നി.

മനശ്ശാസ്ത്രജ്ഞന്റെ വേഷം എനിക്കു ചേരുമോ എന്നൊന്നും ഓർക്കാതെ ഞാൻ അവനെ ചികിത്സിക്കാൻ തിടുക്കം കൂട്ടി. 

എന്താണ് നിന്റെ പേടി. എനിക്ക് ഒരു പക്ഷേ നിന്നെ സഹായിക്കാൻ കഴിഞ്ഞേക്കും.

നഹി ഭായ്. നിന്നെയാണെനിക്ക് പേടി.

എന്തിന്? എനിക്ക് നിന്നെ അറിയുക പോലുമില്ല.

പക്ഷെ നിന്നെ ഞാനെന്നും സ്വപ്നം കാണാറുണ്ട്. നീ കാരണം എനിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല. 

ഞാൻ...

അതെ നീ തന്നെ. നിന്നെ എനിക്ക് പേടിയാണ്.

അവന്റെ കണ്ണുകൾ പൊടുന്നനെ നിറഞ്ഞു വന്നു. നീർചാലുകൾ ഗദ്ഗദം നിറഞ്ഞ് താഴേക്കൊഴുകി. 

എനിക്ക് പേടിയാണ്. എന്നെ കോടതി കയറ്റുമെന്നല്ലേ നീയന്ന് പറഞ്ഞത്. ഞാൻ പാവമാണ്. കഷ്ടപ്പെട്ട് ജോലിചെയ്ത് ഉണ്ടാക്കിയ പണം നീ തട്ടിയെടുക്കും. ഞാൻ തരില്ല.

എന്റെ അച്ഛൻ കിടപ്പിലാണ്.  അമ്മയാണ് എന്നെ വളർത്തിയത്. വലിയ വീടുകളിൽ പുറം ജോലിക്ക് പോയി കിട്ടുന്ന പൈസ കൊണ്ട് അമ്മ കുടുംബം നോക്കി നടത്തി. അതിനിടയിൽ ഞാനെങ്ങിനെയോ പഠിച്ച് പത്താം ക്ളാസ്സിലെത്തി. കുറെ കാശ് കടം വരുത്തിയാണ് ഇങ്ങോട്ട് വന്നത്. എല്ലാം ശരിയാവും എന്ന് വിശ്വസിച്ച്. അമ്മയ്ക്ക് ഇനി വിശ്രമിക്കാമെന്ന് പറഞ്ഞ വാക്ക് വെറുംവാക്കായി.

കറുത്തിരുണ്ട് വന്ന മഴമേഘങ്ങൾ ആർത്തു പെയ്യാൻ തുടങ്ങി. നീർച്ചാലുകൾ നിറഞ്ഞ് കരകവിഞ്ഞൊഴുകി തുടങ്ങി. അവൻ വാവിട്ട് കരയാൻ തുടങ്ങി. അവന്റെ തേങ്ങലുകൾ കാരണമൊന്നുമില്ലാതെ എന്നിൽ കുറ്റബോധം നിറച്ചു. 

ഞാനോ?

നീയല്ലേ, അന്ന് നിനക്ക് താടിയുണ്ടായിരുന്നു,  അതെ നീ തന്നെ.  നിന്റെ മീശ നരച്ചിട്ടുണ്ടായിരുന്നു. മുടി അന്ന് മുകളിലേക്ക് ചീകിവെച്ചിരിക്കുകയായിരുന്നു.  നിന്റെ ഭീഷണി ദുസ്വപ്നം കണ്ട് എന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു എന്ന തെറ്റ് ഞാനവസാനിപ്പിക്കുകയാണ്.  നിനക്കു വേണമെങ്കിൽ എന്നെ തൂക്കി കൊന്നോളൂ.

പക്ഷേ എനിക്കങ്ങിനെയൊരു സ്ഥാപനമില്ലല്ലോ സുഹൃത്തേ. നിങ്ങൾക്ക് ആളു തെറ്റിയതാവും.

നാളെ തുടങ്ങിക്കൂടാ എന്നില്ലല്ലോ. തുടങ്ങണം സാറെ. എത്ര പേർക്ക് ജോലി കൊടുക്കാം, എത്ര പേരുടെ ദുവാ കിട്ടും, എത്ര കുടുംബങ്ങൾ രക്ഷപ്പെടും. 

കണ്ണീരുണങ്ങുന്നതിന് മുമ്പേ അവന്റെ മുറിവുണങ്ങി. കാലചക്രം പുറകോട്ട് തിരിച്ച് അവൻ പ്രതീക്ഷ നട്ടു. എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ പരിഭ്രമത്തിലാണ്ടു.

പക്ഷെ...

ഒന്നും പറയണ്ട സാറെ. ഞാൻ കൂടെയുണ്ട്. എല്ലാ ജോലിയും ഞാൻ ചെയ്തോളാം. അടിക്കാം, തുടയ്ക്കാം, കാണിച്ചുതന്നാൽ കംപ്യൂട്ടറും ഞാൻ നോക്കിക്കൊള്ളാം. നല്ല ഇഞ്ചിചായ ഉണ്ടാക്കി തരാം. കാശിന്റെ കാര്യം മാത്രം സാറ് നോക്കിയാൽ മതി.

പെരുമഴയ്ക്ക് ശേഷമുളള പൊൻവെയിൽ എന്റെ മുഖത്തും പ്രകാശിച്ചു. അവന്റെ പ്രതീക്ഷയിൽ എന്റെ നിറം പടരുന്നത് അത്ഭുതത്തോടെ ഞാനറിഞ്ഞു. എന്താണ്, ഏതാണ് എന്നൊന്നും ഓർക്കാതെ അക്കൗണ്ടിൽ എത്ര നീക്കിയിരിപ്പുണ്ടെന്ന്   ഓർത്തെടുക്കാൻ ശ്രമിച്ചു. ലാഭമുള്ള ബിസിനസ്സ് ഏതാണ് എന്ന് ഗണിച്ചു നോക്കാനൊരുങ്ങി എന്റെ മനസ്സ്. അറിയാതെ, പറയാതെ തന്നെ ഫോണിൽ ഗൂഗ്ൾ തുറന്നു വിരലുകൾ.

മുന്നിലെ നിഴൽ പെട്ടെന്നെഴുന്നേറ്റു.  മേശപ്പുറത്തിരുന്ന ജഗ്ഗിൽ നിന്നും ഒരു കവിൾ വെളളം നേരിട്ട് വായിലൊഴിച്ച് ഇറക്കി.

ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായ് കാണൂ. ഒന്നുമില്ലെങ്കിലും നിനക്കുവേണ്ടി ഇത്രയും വെയിൽ കൊണ്ടതല്ലേ.

നിഴൽ മാറുന്നതിന് മുന്നേ വെട്ടത്ത് നോക്കാൻ കണ്ണുയർത്തി. വെളിച്ചമിരുട്ടായ് മാറി എന്റെ കണ്ണു നിറഞ്ഞു.  

താടിയും നരച്ച മീശയുമായി അവനെ കാത്തിരിക്കാൻ  സ്വയം ഓർമപ്പെടുത്തി ഞാൻ പഴംപൊരിയുടെ സ്വത്വം തേടിയിറങ്ങി.