Saturday, December 29, 2012

മാപ്പ്!


സോദരി

നിന്നെ വേട്ടനായ്ക്കള്‍ പിച്ചിച്ചീന്തി, മരിക്കാന്‍ വഴിയിലുപേക്ഷിച്ചു. പെണ്ണായി, ഇന്ത്യക്കാരിയായി ജനിച്ചതിനുള്ള ശിക്ഷ പക്ഷേ അവിടെ തീര്‍ന്നില്ല. ഞങ്ങള്‍ നിന്നെ മരിക്കാന്‍ വിടാതെ ആശുപത്രിയില്‍ കിടത്തി. നിന്‍റെ മാതാപിതാക്കള്‍ക്കും വേണ്ടേ ശിക്ഷ.

നേതാക്കള്‍ പ്രതിഷേധിച്ചു. മാനഭംഗത്തിന് മരണശിക്ഷ! മാധ്യമങ്ങള്‍ക്ക് ആഘോഷമായി. പ്രത്യേക പ്രതിനിധികള്‍ ഊര്‍ജ്ജസ്വലരായി. ഞങ്ങള്‍ നീ ധരിച്ചിരുന്ന വസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. അതാണോ അവര്‍ക്ക് പ്രചോദനമായത്? നിന്‍റെ ശരീര ഭാഗങ്ങള്‍ പുറത്തു കാട്ടി നീ അവരെ പ്രലോഭിപ്പിച്ചോ? (ഭ്രാന്തന്മാര്‍ക്ക് നിന്‍റെ ശരീരം വെറുമൊരു പ്രതീകം മാത്രമാണെന്ന് ഞങ്ങള്‍ ഉറക്കെ പറഞ്ഞില്ല. അവരുടെ ഉദ്ധരിച്ചു നിന്ന ഈഗോ തേടിയ മറുമരുന്ന് മാത്രമായിരുന്നു നീ. നിനക്ക് പകരം ഒരമ്മൂമ്മയായിരുന്നെന്കില്‍ പോലും അവര്‍ വിടില്ലായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ പുരുഷന്മാരായതിന്റെ ദുരഭിമാനം ഞങ്ങളെയും ബാധിക്കുമല്ലോ.)

ഞങ്ങള്‍ നിന്നെ കൊല്ലാതെ കൊന്നു. നിന്‍റെ അച്ഛനമ്മമാരെയും.

എന്നിട്ടും നിന്നെ മരിക്കാനനുവദിച്ചില്ല ഞങ്ങള്‍. ഇരുമ്പ് ദണ്ട് നിന്‍റെ ശരീരത്തില്‍ ഏതെല്ലാം വഴിയില്‍ സഞ്ചരിച്ചു എന്നറിയണമായിരുന്നു. അതുകൊണ്ടെന്തു കാര്യം എന്നല്ലേ, നാളെ കോടതിയില്‍ വക്കീലന്മാര്‍ക്ക് വേണ്ടിവരും. പിന്നെ നിന്‍റെ ശരീരത്തിലെ നഖപ്പാടുകള്‍, നരനായ്ക്കളുടെ പല്ലുകള്‍ തീര്‍ത്ത ചിത്രങ്ങള്‍ എല്ലാം രേഖപ്പെടുത്തേണ്ടേ.

അബോധാവസ്ഥയില്‍, അര്‍ദ്ധബോധാവസ്ഥയില്‍ നീ പുലമ്പിയ വാക്കുകള്‍ അരിച്ചെടുത്ത് ഹ്യുമന്‍ ഇന്റെരെസ്റ്റ്‌ സ്റ്റോറി ഉണ്ടാക്കി. അതുകൊണ്ട് നാല് പത്രം അധികം വിറ്റുപോകുമെങ്കില്‍ അതെന്തിന് വേണ്ടാന്നു വെയ്ക്കണം!

നാണമില്ലാതെ ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്ന ഭരണ സാരഥികള്‍ക്ക് ജനങ്ങളോട് പറയാനെന്തെന്കിലും വേണ്ടേ. ‘നിന്നെ ഞങ്ങള്‍ക്ക് മരിക്കാന്‍ വിടാനായില്ല. നിന്നെ രക്ഷിക്കാന്‍ ഞങ്ങള്‍ ഏതറ്റം വരെയും പോകും. നിനക്കെന്തെങ്കിലും ഒന്ന് സംഭവിച്ചു കിട്ടേണ്ടേ ഞങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍! ഇനി നിന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല’.

നിന്നെ ഇനിയും ഞങ്ങള്‍ മരിക്കാന്‍ വിടില്ല. പ്രതിഷേധിക്കുന്ന ജനങ്ങളെ ഞങ്ങള്‍ വര്‍ഗ്ഗവും വര്‍ണവും പറഞ്ഞു വിഭജിക്കാന്‍ നോക്കി. നടന്നില്ല. ക്രിക്കറ്റിന്‍റെ ദൈവത്തെ തല്‍സ്ഥാനത്തുനിന്നു നീക്കി. എന്നിട്ടും യുവാക്കള്‍ പിന്നോട്ടു പോയില്ല! രാഷ്ട്രപതിയുടെ മകനെക്കൊണ്ട് വരെ പുലഭ്യം പറയിച്ചു. അവരുടെ വീര്യം കൂടിയതെയുള്ളൂ.

നീ മരണാസന്നയായ്‌ കിടക്കുമ്പോള്‍ ഞങ്ങള്‍ വേറെന്തു ചെയ്യും? മരിച്ചെന്നും, ഇല്ല മൃതപ്രായയായെന്നും പറഞ്ഞു നിന്നെ വിദേശത്തേയ്ക്ക് യാത്രയാക്കാം. ഇവിടെ ഒന്ന് തണുക്കുമ്പോള്‍ നിന്‍റെ മൃതദേഹം കൊണ്ടുവരാം,  മുതലക്കണ്ണീരൊഴുക്കാം.

കഴിഞ്ഞില്ല. ഇനി കോടതികളില്‍ ഞങ്ങള്‍ക്ക് നിന്നെ വീണ്ടും ബലാത്സംഗം ചെയ്യേണ്ടിവരും. നിന്‍റെ അമ്മയെയും അച്ഛനെയും സാക്ഷികളാക്കി വീണ്ടും നിന്‍റെ ശരീരത്തില്‍ ഇരുമ്പ് ദണ്ട് പ്രയോഗിക്കേണ്ടി വരും. നിന്‍റെ ശരീരത്തിന്റെ രേഖാചിത്രം വരച്ച് അതില്‍ നഖമെവിടെ, പല്ലെവിടെ എന്ന് തിരയേണ്ടി വരും. ഇതൊന്നും കഴിയാതെ നിന്നെ ഞങ്ങള്‍ ചിതയില്‍ വെക്കില്ല.

പിന്നെ വീണ്ടും ഏതെങ്കിലും ഇടുങ്ങിയ തെരുവില്‍, ഓടുന്ന ബസ്സില്‍ നിന്നും അടുത്ത സഹോദരി പുറത്തു വീഴുന്നത് വരെ നിന്‍റെ ബലാത്സംഗം ഞങ്ങള്‍ ആചരിക്കും, ആഘോഷിക്കും.

ഇപ്പോഴൊരു മെഴുകുതിരി കത്തിച്ചു വെച്ച് നിന്‍റെ ബലി ഞങ്ങള്‍ സ്വീകരിക്കട്ടെ. ഇനി അടുത്ത ഇര വീഴുന്നതുവരെ ഞങ്ങള്‍ക്കിത് മതി.

മാപ്പ്!  

Thursday, December 20, 2012

ഒരു ലഡ്ഡു കഥ

പെണ്ണ് കാണാന്‍ ഒരുങ്ങിക്കെട്ടി ഇറങ്ങുമ്പോള്‍ ദാസന്‍ അച്ഛനോട് ഉറക്കെ സൂചിപ്പിച്ചു. ‘അച്ഛന്‍ വരുന്നതൊക്കെ കൊള്ളാം, പക്ഷെ എനിക്കിഷ്ടപ്പെട്ടാലെ ഞാന്‍ സമ്മതിയ്ക്കൂ.’ അച്ഛനതു മൂളിക്കേള്‍ക്കുകയും ചെയ്തു. അതെ സമയം തന്നെ രണ്ടുപേരും മനസ്സില്‍ വേറെ എന്തോ പറയുകയും ചെയ്തു. ദാസന്റെ മനസ്സിലിരിപ്പ് മനസ്സിലായിട്ടെന്നപോലെ അച്ഛന്‍ ഉത്തരവ് പുറപ്പെടിച്ചു. ‘അവിടെ ഇനി ലഡ്ഡു ഉണ്ടെങ്കില്‍ തന്നെ നീ അങ്ങോട്ട്‌ നോക്കുകയേ വേണ്ട!’ ദാസന്‍ മിഴിച്ചു നിന്ന് പോയി. ‘ദൈവമേ. ഞാന്‍ മനസ്സില്‍ പ്രാര്‍ഥിച്ചത് അച്ഛനെങ്ങാനും കേട്ടോ.’

‘ഇതിപ്പോ മൂന്നാമത്തേതാ ലഡ്ഡു കാരണം മാറിപോകുന്നത്. ഒന്നുകില്‍ നീ നന്നാകണം അല്ലെങ്കില്‍ ലഡ്ഡു നന്നാവണം.’ കഴിഞ്ഞയാഴ്ച പെണ്ണ് കണ്ടുവന്നിട്ടു അച്ഛന്‍ ദാസനെ തല്ലിയില്ലെന്നെ ഉള്ളൂ. അവര്‍ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു, ലഡ്ഡു സ്വാദ് നോക്കുകയായിരുന്ന അവന്‍ ‘കൊള്ളില്ല, ഒന്നുകൂടി പാകമാകാനുണ്ട്’ എന്ന് പറഞ്ഞു. ബ്രോക്കര്‍ തല്ലുകൊണ്ടെന്നും അച്ഛന്‍ തെറികേട്ടെന്നും...പിന്നെ ഏതായാലും ആ ബ്രോക്കര്‍ ഈ വഴി വന്നിട്ടില്ല.

ലഡ്ഡു ദാസന് ഒരു വിസ്മയമായിരുന്നു. മണിമണി പോലത്തെ ബൂന്തി പഞ്ചസാരപാവില്‍ കുഴച്ച് പച്ചകര്‍പ്പൂരവും കല്‍ക്കണ്ട കഷണങ്ങളും ഉണങ്ങിയ മുന്തിരിയും കൂട്ടി ഉരുട്ടിയെടുത്ത്, ഭാസ്കരേട്ടന്റെ വീട്ടിലെ കല്യാണത്തിന് ഉണ്ടാക്കുന്നത്‌ കണ്ടതാണ്.  എന്തൊരു സ്വാദ്. പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒരു നിമിത്തം പോലെ ലഡ്ഡുവായിരുന്നു ദാസന് കൂട്ട്.

പത്തില്‍ പാസ്സായപ്പോള്‍ അച്ഛന്‍ കൊണ്ടുവന്ന ലഡ്ഡുവില്‍ മുന്തിരി ഇല്ലാ എന്ന് പറഞ്ഞതിന് ആ നല്ല ദിവസം തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു. അയലത്തെ ചേച്ചി പ്രസവിച്ചപ്പോള്‍ ആ ചേട്ടന്‍ കൊണ്ടുവന്ന ലഡ്ഡുവില്‍ കല്‍ക്കണ്ടവും ഉണ്ടായിരുന്നില്ല. കര്‍പ്പൂരത്തിന്റെ നേര്‍ത്ത ആ മണവും ഉണ്ടായിരുന്നില്ല. അതില്‍ പ്രതിഷേധിച്ച് അത് കഴിക്കാതിരുന്നു. കൌമാരത്തിന്റെ നിഷേധഭാവം എന്നായിരുന്നു അന്ന് നാടക റിഹേഴ്സലിന് പോയപ്പോള്‍ കുത്തുവാക്ക്.

മീശ മുളയ്ക്കുന്ന പ്രായത്തില്‍ ലഡ്ഡുവിന്‍റെ ആ മാറ്റം ദാസന് തീരെ ഇഷ്ടമായില്ല. അവന്‍ അവന്റെ അന്വേഷണം തുടങ്ങി.  തന്‍റെ നാക്കിന്‍തുമ്പത്തുള്ള സ്വാദ്, മൂക്കിന്‍ കോണിലുള്ള മണം, ആ ലഡ്ഡു എവിടെ കിട്ടും?

 

ലഡ്ഡു മാറിക്കഴിഞ്ഞിരുന്നു. മൈസൂര്‍ ലഡ്ഡു, ചുവന്ന ലഡ്ഡു, റവ ലഡ്ഡു പിന്നെയും പല പേരുകളില്‍, പല നിറങ്ങളില്‍, പല സ്വാദുകളില്‍. ദാസനും മാറിയിരുന്നു. മീശ വളര്‍ന്നു, മുടിയില്‍ നിന്ന് എണ്ണമയം തീരെ പോയി, താടി വടിക്കാതെ, കുളിക്കാതെ, വൃത്തിയില്ലാതെ ദാസനും വളര്‍ന്നു വലുതായി.

അച്ഛനും അമ്മയ്ക്കും ആധിയായി. അധ്വാനിയ്ക്കുന്നുണ്ട്, സമ്പാദിയ്ക്കുന്നുണ്ട്, പക്ഷെ ഒന്നിലും അവനൊരു താത്പര്യവും കാട്ടുന്നില്ല. അവനെയൊരു കല്യാണം കഴിപ്പിച്ചാലോ? അവര്‍ ആലോചിച്ചു. അവന്റെ സുഹൃത്തുക്കളോടാലോചിച്ചു. അവരാണ് പറഞ്ഞത് ‘ലഡ്ഡു ആണ് ഒരു വഴി!’

‘ദാസാ’ രാഘവന്‍ അവനോടു പറഞ്ഞു, ‘പാലക്കാട് അടുത്തൊരിടത്ത് നല്ല ലഡ്ഡുവുണ്ടെന്നു കേള്‍ക്കുന്നു. ഒന്ന് പോയി നോക്കിയാലോ?’ അവന്‍ ചാടിയിറങ്ങിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘ഒരു വഴിക്ക് പോകുന്നതല്ലേ ഒന്ന് കുളിച്ചു വൃത്തിയായിട്ടു പോകാം’. അവന്‍ അതിനും സമ്മതിച്ചു.

രമണിയുടെ വീടായിരുന്നു അത്. ചായയും പലഹാരങ്ങളും കൊണ്ട് വച്ചപ്പോള്‍ തന്നെ ദാസന്‍ ലഡ്ഡു കയ്യിലെടുത്തു. ‘ആഹാ നല്ല ഉറപ്പുള്ള ലഡ്ഡു! അസ്സല് മണവും, മുന്തിരിയൊക്കെയുണ്ടോ ആവോ?’ അവന്റെ ആത്മഗതം കുറച്ചുറക്കെയായി. വീട്ടുകാര്‍ പരസ്പരം നോക്കി. രമണി ചായയുമായി വരുന്ന വഴി പകുതിയ്ക്ക് നിന്നു. ദാസന്‍ ചോദ്യം ആവര്‍ത്തിയ്ക്കാനെന്ന മട്ടില്‍ തലയുയര്‍ത്തി. രമണിയും അവനും കണ്ണുകള്‍ കൊണ്ട് കഥ കൈമാറി.

‘ഇത് വേണ്ട’ ദാസന്‍ എഴുന്നേറ്റു. അവന്‍ എല്ലാവരോടുമായി പറഞ്ഞു. ‘കുറച്ചു കൂടി നല്ലത് കിട്ടുമോന്നു നോക്കാം’. കൂടെ വന്ന രാഘവനും ദല്ലാളും പരിഭ്രമത്തിനിടയില്‍ യാത്ര പറയാന്‍ പോലും മറന്നു.

അടുത്തതിനു കൂടി രാഘവന്‍ കൂടെ പോയി. വീട്ടുകാരുടെ മാത്രമല്ല, ദാസന്റെ ചീത്ത കൂടി കേട്ടപ്പോള്‍ രാഘവന്‍ മതിയാക്കി. ‘ഒരു നല്ല ലഡ്ഡു പോലും ഉണ്ടാക്കാനാകാത്ത വീട്ടില്‍ നിന്നാണോ ഞാന്‍ പെണ്ണ്കെട്ടെണ്ടത്? ഇതിലും ഭേദം ആദ്യം പോയ ആ പാലക്കാട്ടെ വീടാണ്.’

 എങ്കിലും ദാസന്‍ തന്‍റെ അന്വേഷണം തുടര്‍ന്നു. അസ്സല്‍ ലഡ്ഡുവിനുവേണ്ടി. അവന്റെ വീട്ടുകാര്‍ ഒരു വധുവിനു വേണ്ടിയും.

ഇന്ന് അവന്റെ നാലാമത്തെ സ്വാദുനോക്കലാണ്, അല്ല പെണ്ണുകാണല്‍ ആണ്.

പെണ്ണിന്റെ വീട്ടുകാരോട് ദാസന്റെ അച്ഛന്‍ ആദ്യമേ പറഞ്ഞുവെച്ചിരുന്നു. പാലക്കാട്ടുനിന്നും നല്ല ലഡ്ഡു വാങ്ങി വെയ്ക്കാന്‍. അതിന്‍റെ സുഗന്ധം കൊണ്ട് വേണം ദാസനെ കീഴടക്കാന്‍. അതിന്‍റെ സ്വാദില്‍ മൂക്കും കുത്തി വീഴണം അവന്‍. അങ്ങിനെ അവന്റെ പെണ്ണിനെ തേടിയുള്ള യാത്ര ഇവിടെ അവസാനിപ്പിയ്ക്കണം.

ദാസനും അച്ഛനും കയറിവന്നപ്പോഴേ പുഞ്ചിരിച്ചുകൊണ്ട് പെണ്ണിന്റെ അച്ഛന്‍ സ്വീകരിച്ചു. മുന്നില്‍ നിരന്ന പ്ലേറ്റുകളില്‍ എല്ലാത്തിലും ലഡ്ഡു മാത്രം കണ്ടപ്പോള്‍ ദാസന്റെ കണ്ണുകളും മൂക്കുകളും ഒരുമിച്ചു വികസിച്ചു. നല്ല പച്ചകര്‍പ്പൂരത്തിന്റെ മണം, വിരലുകളോടിച്ചപ്പോള്‍ തന്നെ മുന്തിരിയുടെ മാര്‍ദ്ദവവും, കല്‍ക്കണ്ടത്തിന്റെ ദൃഡതയും. എടുത്തൊരു കടി കടിച്ചതേ ദാസന് ഓര്‍മയുള്ളൂ.

‘രമണീ എനിയ്ക്ക് നീ മതി. ഞാനിതാ വരുന്നൂ പാലക്കാട്ടേയ്ക്ക്.’ ദാസന്‍ അങ്ങിനെ ഇറങ്ങി ഓടുമെന്ന് അവന്റെ അച്ഛനോ അവിടെയുള്ള വേറെ ആരുമോ കരുതിയിട്ടുണ്ടാവില്ല.

ദാസന് അവന്റെ പെണ്ണിനെ കിട്ടി. അവള്‍  ഉണ്ടാക്കിയതല്ലെങ്കിലും അവന്‍ തേടി നടന്ന അസ്സല്‍ ലഡ്ഡുവിന്‍റെ സ്വാദും.

Tuesday, December 18, 2012

സഹിയ്ക്കാനാവുന്നില്ല ഈ നിസ്സഹായാവസ്ഥ!

അച്ഛനുറങ്ങാന്‍ പറ്റുന്നില്ല കുഞ്ഞേ. നീയൊരു പെണ്കുഞ്ഞാണെന്നു പെട്ടെന്നാരോ ഓര്മിപ്പിച്ചത് പോലെ. അറിവും അലങ്കാരവുമല്ല, നിന്റെ സുരക്ഷയാണ് പ്രധാനം എന്ന് ഓര്ക്കാപ്പുറത്ത് തിരിച്ചറിഞ്ഞതു പോലെ, കണ്ണിനും കണ്പോളകള്ക്കുമിടയില്‍ മനസ്സ് പേടിസ്വപ്നങ്ങള്‍ തിരയുന്നതു പോലെ, അങ്ങ് ഡെല്ഹിയില്നി‍ന്ന് ഒരച്ഛന്റെ തേങ്ങല്‍ എന്റെ തളര്ന്ന ചെവിയില്‍ പടരുന്നത് പോലെ.

ഇനിയെനിക്കെങ്ങിനെ ഉറങ്ങാനാകും? നിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍, വിലക്കുകളില്ലാതെ നിന്നെ വളര്ത്തണം എന്ന മോഹം, ജീവിതമെന്നാല്‍ എന്ത് എന്ന് നീ സമൂഹത്തില്‍ നിന്ന് പഠിയ്ക്കണം എന്ന സങ്കല്പം എല്ലാം മറന്ന്‌ ഒരു സുരക്ഷാ കവചത്തിനുള്ളില്‍ നിന്നെ തളച്ചിടാന്‍ എനിക്കാവില്ല. നരഭോജികള്‍ ചുറ്റും പതുങ്ങിയിരിക്കുന്നുണ്ടെന്ന്‌ അറിയാതിരിയ്ക്കാനുമാവില്ല. ഇനി ഞാനുണര്‍ന്നിരുന്നല്ലേ പറ്റൂ.

ആണും പെണ്ണും തമ്മില്‍ ബയോളജിക്കല്‍ വ്യത്യാസം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുതന്നത് മറന്നെയ്ക്കൂ. ആ ബയോളജി തന്നെയാണ് നരാധമന്മാര്ക്ക് പ്രേരണ. ആ വ്യത്യാസം തന്നെയാണ് അവരുടെ ആയുധം. ഭ്രാന്തന്മാര്‍, അതൊന്നുമാത്രമാണ് അവര്ക്ക് ജീവിതം.

കേമമാണത്രേ നമ്മുടെ സംസ്കാരം! ലോകപ്രശസ്തവുമാണ്. പക്ഷെ ഇനി നമ്മള്‍ പ്രശസ്തരാകുന്നത് പിച്ചിചീന്തപ്പെടുന്ന പെണ്കുട്ടികളുടെ പേരിലാകും, സ്വന്തം വീട്ടില്പോലും സുരക്ഷിതരല്ലാത്ത സഹോദരിമാരുടെയും, കുഞ്ഞുങ്ങളുടെയും പേരിലാകും, ആവശ്യം കഴിഞ്ഞു തെരുവിലേയ്ക്ക് മരിക്കാന്‍ ഉപേക്ഷിയ്ക്കപ്പെടുന്ന ബസ്‌ യാത്രക്കാരികളുടെ പേരിലാകും, സൌമ്യമാരുടെയും ശാരിമാരുടെയും പേരിലാകും.

സഹിയ്ക്കാനാവുന്നില്ല ഈ നിസ്സഹായാവസ്ഥ!

അച്ഛനിനി ഉറങ്ങാന്‍ പറ്റില്ല കുഞ്ഞേ. എനിയ്ക്കുണര്ന്നിരുന്നെ പറ്റൂ!

Sunday, December 16, 2012

Troubles of life, a bachelor's account


Nature has strange ways of reminding one about things forgotten. What better way to understand it than being at the receiving end, experience it.  No, I am not talking about remembering birthdays, anniversaries. If you are married or have a girlfriend, you will forget those only once. I don’t refer to people in heaven either. What good can it be to them, if you remember them, than being bothered with thoughts of a meaningless life (in comparison) that was spent on earth?

Bachelor life away from your family can be pretty tedious. Especially if you are left stranded in a society of families, and after having lived in comfort, a good part of your past life, being the father, the husband and taken good care of. You miss your morning cup of tea, the good-bye kiss, the sumptuous office lunch, the warm and laid back evenings, when all you had to do was to watch some TV, listen to some monotonous complaints, gossips and demands - I even miss them, if you ask me. My God, all the rest of the chores were looked after by the missus!

And now I live my life, all to myself, on my own. Studio apartment. Nice view from the balcony. No unwanted visitors, nowhere to go unintended. Cook when you want to cook. Wash when your wardrobe goes out of stock. Drink life to the fullest (soul inspiring ones, those), no one to ponder you with ‘this is the last. Eh!’ Procrastinate all other deeds until the eleventh hour - your phone gets cut, final electricity bill arrives and your place stinks with garbage!

Exactly! I was coming to that. That is where nature’s baton fell on me. I always wanted to keep my small studio clean and devoid of dirt and dust. Always, it is almost three weeks now. Always I promised to do it the next day, or next week, not later than that. And then! The weekend came. I told myself ‘relax, you have two full days.’

Friday is only the first day. Let us relax a bit. Watch a movie. Get up to date on the facebook. There’s still time. Stay late and watch another movie. Saturday! By the time the sun was up, Kohli & Dhoni were giving England some lessons in patience at Nagpur. I have to give them company. Let’s put the washing on. Cleaning … let’s do it another day!

I duly switched the washing machine on. Put the clothes in, selected the water level, filled detergents, fabric softener, and then left it to the machine to take care of my clothes. And was with Kohli and Dhoni until tea (at Nagpur).

There’s no sound more soothing than that of running water. It was so comforting this Saturday, that by the time I realized that it was filling my floor, it was already too late take some corrective measures. I had forgotten to connect the machine’s outlet pipe to the drain hole!

Damage control lasted the whole afternoon and I came out victorious, clean and worked out. On the positive, that will save my jogging for a couple of days at least!

Sunday, December 2, 2012

ആകാശത്തിന്റെ നിറം


ആകാശത്തിന്റെ നിറം മങ്ങിയിട്ടല്ല! തെളിഞ്ഞ ഇളം നീല. മേഘങ്ങളും വെളുത്തിരിയ്ക്കുന്നു നല്ല പഞ്ഞിക്കെട്ടു പോലെ. താഴെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ആന്റിനകള്‍ സ്വന്തം നിറം പുറത്തെടുത്തിരിക്കുന്നു. നല്ല വെളുത്ത് ചളിയും പൊടിയുമെല്ലാം തീരെ ഇല്ലാതെ. ദുബായ് കഴുകി ഉണക്കാനിട്ടിരിയ്ക്കുകയാണ്.

എന്തായിരുന്നു വെള്ളിയാഴ്ചത്തെ പുകില്. രാവിലെ ഉണര്ന്നെഴുന്നേറ്റത്‌ തന്നെ തകര്‍ത്തു പെയ്തുകൊണ്ടായിരുന്നു. ദൂരെ ജുമൈറ കടപ്പുറത്തുനിന്നു തുടങ്ങി പരന്നുപരന്ന് എയര്‍പോര്‍ട്ട്, ഗിസൈസ്‌ ഇങ്ങു ഷാര്‍ജ വരെ മഴയുടെ ഒരു കര്ട്ടനിട്ട്, മഞ്ഞിന്‍റെ ഒരു പാടയും തീര്‍ത്ത്, കൂടെ കാറ്റും തണുപ്പും. ഇരുപത്തെട്ടു നില മുകളിലായത് കൊണ്ട് ആ വരവ് കണ്ടാസ്വദിയ്ക്കാന്‍ പറ്റി. വെളിച്ചവുമില്ല, തെളിച്ചവുമില്ല. ബാല്കണി നിറയെ പലതുള്ളി പെരുവെള്ളവും. ‘എപ്പ നാട്ടിലെത്തി’ മനസ്സ് എന്ന് ചോദിയ്ക്കണോ.

പിന്നത്തെ പൂരം വൈകിട്ടായിരുന്നു. ഒരു അഞ്ചര ആറോടുകൂടി. വെടിക്കെട്ടും വെളിച്ചവും കെങ്കേമം. ഇടിമിന്നലിന്റെ സംസ്ഥാന സമ്മേളനം എന്ന് നാടന്‍ ഭാഷയില്‍ പറയാം. പേടിച്ച് ബാല്കണിയിലേക്ക് വരാത്തത് കൊണ്ട് കവറേജ് ഏരിയ മനസ്സിലായില്ല. എന്തായാലും ദുബായും ഷാര്‍ജയുടെ തെക്കുഭാഗങ്ങളും കണ്ടും കേട്ടും അറിഞ്ഞു പ്രകൃതിയുടെ വെടിമരുന്നും ലൈറ്റ് എഫെക്ടും. കാലത്തെ മഴയ്ക്ക്‌ നാട്ടില്‍ പോവാത്ത മല്ലൂസ് വൈകിട്ട് എന്തായാലും പോയിട്ടുണ്ടാവും.

ശനിയാഴ്ച കാലത്തെ കാഴ്ചയായിരുന്നു കാഴ്ച! മുന്നില്‍ വലതു ഭാഗത്ത്‌ കടലുണ്ട് എന്ന് മനസ്സില്‍ പറഞ്ഞിരുന്നു എന്നും. ഇന്ന് ‘കടലില്‍ തിര കണ്ടു കപ്പല്‍ കണ്ടു’ എന്ന പഴയ പദ്യശകലം മൂളി തെളിഞ്ഞു. മെട്രോ സ്റ്റേഷന്‍ കണ്ടിരുന്നത്, ദുബായ് മെട്രോ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിയ്ക്കുന്നത് കണ്ടു. എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയര്‍ന്നത് കണ്ടിരുന്നു. ഇന്ന് എമിരേറ്റ്സ്, എയര്‍ ഇന്ത്യ എന്ന് തെളിഞ്ഞു കണ്ടു. ബുര്‍ജ്‌ ഖലിഫ ദൂരെ ഒരു പെന്‍സില്‍ സ്കെച്ച് മാത്രമായിരുന്നത്, ആ കെട്ടിടത്തിന്‍റെ എല്ലാ രൂപഭാവങ്ങളും നിറഞ്ഞു കണ്ടു.

അതെ ദുബായ് നഗരം കഴുകി ഉണക്കാനിട്ടിരിയ്ക്കുകയാണ്. ഷേഖ് സയെദ്‌ റോഡിന്‍റെ ആകാശ ചിത്രം ഇവിടെ നിന്ന് തന്നെ വരച്ചെടുക്കാം, ദൈരയിലെ കുടുസ്സു കെട്ടിടങ്ങളും ഇടയ്ക്കുള്ള ഒഴിഞ്ഞ സ്ഥലങ്ങളും കണ്ട് മനസ്സിലാക്കാം, ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടല്‍ വൃത്തിയായി കാണാം, ഇങ്ങ് അല്‍ നാദയില്‍ എന്‍റെ ഇരുപത്തിയെട്ടാം നിലയിലെ ബാല്കണിയില്‍ നിന്ന്.

മഴദൈവങ്ങളെ, ഇരുപതു ദിവസം തുലാമഴയും കാത്ത് നാട്ടിലിരുന്ന എനിയ്ക്ക് വൈകിയെങ്കിലും, മറുനാട്ടിലെങ്കിലും, തകര്‍പ്പന്‍ മഴയും അതിന്റെ പിന്തുടര്ച്ചയും ഭംഗിയായി കാണിച്ചു തന്നതിന്, അനുഭവിപ്പിച്ചു തന്നതിന് നന്ദി. ഇനി ഇവിടെ (അത്യാഗ്രഹമാണെങ്കില്‍ ക്ഷമിയ്ക്കുക) ആ പച്ചപ്പും, പുഴകളും മലകളും കൂടി...