Thursday, December 20, 2012

ഒരു ലഡ്ഡു കഥ

പെണ്ണ് കാണാന്‍ ഒരുങ്ങിക്കെട്ടി ഇറങ്ങുമ്പോള്‍ ദാസന്‍ അച്ഛനോട് ഉറക്കെ സൂചിപ്പിച്ചു. ‘അച്ഛന്‍ വരുന്നതൊക്കെ കൊള്ളാം, പക്ഷെ എനിക്കിഷ്ടപ്പെട്ടാലെ ഞാന്‍ സമ്മതിയ്ക്കൂ.’ അച്ഛനതു മൂളിക്കേള്‍ക്കുകയും ചെയ്തു. അതെ സമയം തന്നെ രണ്ടുപേരും മനസ്സില്‍ വേറെ എന്തോ പറയുകയും ചെയ്തു. ദാസന്റെ മനസ്സിലിരിപ്പ് മനസ്സിലായിട്ടെന്നപോലെ അച്ഛന്‍ ഉത്തരവ് പുറപ്പെടിച്ചു. ‘അവിടെ ഇനി ലഡ്ഡു ഉണ്ടെങ്കില്‍ തന്നെ നീ അങ്ങോട്ട്‌ നോക്കുകയേ വേണ്ട!’ ദാസന്‍ മിഴിച്ചു നിന്ന് പോയി. ‘ദൈവമേ. ഞാന്‍ മനസ്സില്‍ പ്രാര്‍ഥിച്ചത് അച്ഛനെങ്ങാനും കേട്ടോ.’

‘ഇതിപ്പോ മൂന്നാമത്തേതാ ലഡ്ഡു കാരണം മാറിപോകുന്നത്. ഒന്നുകില്‍ നീ നന്നാകണം അല്ലെങ്കില്‍ ലഡ്ഡു നന്നാവണം.’ കഴിഞ്ഞയാഴ്ച പെണ്ണ് കണ്ടുവന്നിട്ടു അച്ഛന്‍ ദാസനെ തല്ലിയില്ലെന്നെ ഉള്ളൂ. അവര്‍ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു, ലഡ്ഡു സ്വാദ് നോക്കുകയായിരുന്ന അവന്‍ ‘കൊള്ളില്ല, ഒന്നുകൂടി പാകമാകാനുണ്ട്’ എന്ന് പറഞ്ഞു. ബ്രോക്കര്‍ തല്ലുകൊണ്ടെന്നും അച്ഛന്‍ തെറികേട്ടെന്നും...പിന്നെ ഏതായാലും ആ ബ്രോക്കര്‍ ഈ വഴി വന്നിട്ടില്ല.

ലഡ്ഡു ദാസന് ഒരു വിസ്മയമായിരുന്നു. മണിമണി പോലത്തെ ബൂന്തി പഞ്ചസാരപാവില്‍ കുഴച്ച് പച്ചകര്‍പ്പൂരവും കല്‍ക്കണ്ട കഷണങ്ങളും ഉണങ്ങിയ മുന്തിരിയും കൂട്ടി ഉരുട്ടിയെടുത്ത്, ഭാസ്കരേട്ടന്റെ വീട്ടിലെ കല്യാണത്തിന് ഉണ്ടാക്കുന്നത്‌ കണ്ടതാണ്.  എന്തൊരു സ്വാദ്. പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒരു നിമിത്തം പോലെ ലഡ്ഡുവായിരുന്നു ദാസന് കൂട്ട്.

പത്തില്‍ പാസ്സായപ്പോള്‍ അച്ഛന്‍ കൊണ്ടുവന്ന ലഡ്ഡുവില്‍ മുന്തിരി ഇല്ലാ എന്ന് പറഞ്ഞതിന് ആ നല്ല ദിവസം തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു. അയലത്തെ ചേച്ചി പ്രസവിച്ചപ്പോള്‍ ആ ചേട്ടന്‍ കൊണ്ടുവന്ന ലഡ്ഡുവില്‍ കല്‍ക്കണ്ടവും ഉണ്ടായിരുന്നില്ല. കര്‍പ്പൂരത്തിന്റെ നേര്‍ത്ത ആ മണവും ഉണ്ടായിരുന്നില്ല. അതില്‍ പ്രതിഷേധിച്ച് അത് കഴിക്കാതിരുന്നു. കൌമാരത്തിന്റെ നിഷേധഭാവം എന്നായിരുന്നു അന്ന് നാടക റിഹേഴ്സലിന് പോയപ്പോള്‍ കുത്തുവാക്ക്.

മീശ മുളയ്ക്കുന്ന പ്രായത്തില്‍ ലഡ്ഡുവിന്‍റെ ആ മാറ്റം ദാസന് തീരെ ഇഷ്ടമായില്ല. അവന്‍ അവന്റെ അന്വേഷണം തുടങ്ങി.  തന്‍റെ നാക്കിന്‍തുമ്പത്തുള്ള സ്വാദ്, മൂക്കിന്‍ കോണിലുള്ള മണം, ആ ലഡ്ഡു എവിടെ കിട്ടും?

 

ലഡ്ഡു മാറിക്കഴിഞ്ഞിരുന്നു. മൈസൂര്‍ ലഡ്ഡു, ചുവന്ന ലഡ്ഡു, റവ ലഡ്ഡു പിന്നെയും പല പേരുകളില്‍, പല നിറങ്ങളില്‍, പല സ്വാദുകളില്‍. ദാസനും മാറിയിരുന്നു. മീശ വളര്‍ന്നു, മുടിയില്‍ നിന്ന് എണ്ണമയം തീരെ പോയി, താടി വടിക്കാതെ, കുളിക്കാതെ, വൃത്തിയില്ലാതെ ദാസനും വളര്‍ന്നു വലുതായി.

അച്ഛനും അമ്മയ്ക്കും ആധിയായി. അധ്വാനിയ്ക്കുന്നുണ്ട്, സമ്പാദിയ്ക്കുന്നുണ്ട്, പക്ഷെ ഒന്നിലും അവനൊരു താത്പര്യവും കാട്ടുന്നില്ല. അവനെയൊരു കല്യാണം കഴിപ്പിച്ചാലോ? അവര്‍ ആലോചിച്ചു. അവന്റെ സുഹൃത്തുക്കളോടാലോചിച്ചു. അവരാണ് പറഞ്ഞത് ‘ലഡ്ഡു ആണ് ഒരു വഴി!’

‘ദാസാ’ രാഘവന്‍ അവനോടു പറഞ്ഞു, ‘പാലക്കാട് അടുത്തൊരിടത്ത് നല്ല ലഡ്ഡുവുണ്ടെന്നു കേള്‍ക്കുന്നു. ഒന്ന് പോയി നോക്കിയാലോ?’ അവന്‍ ചാടിയിറങ്ങിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ‘ഒരു വഴിക്ക് പോകുന്നതല്ലേ ഒന്ന് കുളിച്ചു വൃത്തിയായിട്ടു പോകാം’. അവന്‍ അതിനും സമ്മതിച്ചു.

രമണിയുടെ വീടായിരുന്നു അത്. ചായയും പലഹാരങ്ങളും കൊണ്ട് വച്ചപ്പോള്‍ തന്നെ ദാസന്‍ ലഡ്ഡു കയ്യിലെടുത്തു. ‘ആഹാ നല്ല ഉറപ്പുള്ള ലഡ്ഡു! അസ്സല് മണവും, മുന്തിരിയൊക്കെയുണ്ടോ ആവോ?’ അവന്റെ ആത്മഗതം കുറച്ചുറക്കെയായി. വീട്ടുകാര്‍ പരസ്പരം നോക്കി. രമണി ചായയുമായി വരുന്ന വഴി പകുതിയ്ക്ക് നിന്നു. ദാസന്‍ ചോദ്യം ആവര്‍ത്തിയ്ക്കാനെന്ന മട്ടില്‍ തലയുയര്‍ത്തി. രമണിയും അവനും കണ്ണുകള്‍ കൊണ്ട് കഥ കൈമാറി.

‘ഇത് വേണ്ട’ ദാസന്‍ എഴുന്നേറ്റു. അവന്‍ എല്ലാവരോടുമായി പറഞ്ഞു. ‘കുറച്ചു കൂടി നല്ലത് കിട്ടുമോന്നു നോക്കാം’. കൂടെ വന്ന രാഘവനും ദല്ലാളും പരിഭ്രമത്തിനിടയില്‍ യാത്ര പറയാന്‍ പോലും മറന്നു.

അടുത്തതിനു കൂടി രാഘവന്‍ കൂടെ പോയി. വീട്ടുകാരുടെ മാത്രമല്ല, ദാസന്റെ ചീത്ത കൂടി കേട്ടപ്പോള്‍ രാഘവന്‍ മതിയാക്കി. ‘ഒരു നല്ല ലഡ്ഡു പോലും ഉണ്ടാക്കാനാകാത്ത വീട്ടില്‍ നിന്നാണോ ഞാന്‍ പെണ്ണ്കെട്ടെണ്ടത്? ഇതിലും ഭേദം ആദ്യം പോയ ആ പാലക്കാട്ടെ വീടാണ്.’

 എങ്കിലും ദാസന്‍ തന്‍റെ അന്വേഷണം തുടര്‍ന്നു. അസ്സല്‍ ലഡ്ഡുവിനുവേണ്ടി. അവന്റെ വീട്ടുകാര്‍ ഒരു വധുവിനു വേണ്ടിയും.

ഇന്ന് അവന്റെ നാലാമത്തെ സ്വാദുനോക്കലാണ്, അല്ല പെണ്ണുകാണല്‍ ആണ്.

പെണ്ണിന്റെ വീട്ടുകാരോട് ദാസന്റെ അച്ഛന്‍ ആദ്യമേ പറഞ്ഞുവെച്ചിരുന്നു. പാലക്കാട്ടുനിന്നും നല്ല ലഡ്ഡു വാങ്ങി വെയ്ക്കാന്‍. അതിന്‍റെ സുഗന്ധം കൊണ്ട് വേണം ദാസനെ കീഴടക്കാന്‍. അതിന്‍റെ സ്വാദില്‍ മൂക്കും കുത്തി വീഴണം അവന്‍. അങ്ങിനെ അവന്റെ പെണ്ണിനെ തേടിയുള്ള യാത്ര ഇവിടെ അവസാനിപ്പിയ്ക്കണം.

ദാസനും അച്ഛനും കയറിവന്നപ്പോഴേ പുഞ്ചിരിച്ചുകൊണ്ട് പെണ്ണിന്റെ അച്ഛന്‍ സ്വീകരിച്ചു. മുന്നില്‍ നിരന്ന പ്ലേറ്റുകളില്‍ എല്ലാത്തിലും ലഡ്ഡു മാത്രം കണ്ടപ്പോള്‍ ദാസന്റെ കണ്ണുകളും മൂക്കുകളും ഒരുമിച്ചു വികസിച്ചു. നല്ല പച്ചകര്‍പ്പൂരത്തിന്റെ മണം, വിരലുകളോടിച്ചപ്പോള്‍ തന്നെ മുന്തിരിയുടെ മാര്‍ദ്ദവവും, കല്‍ക്കണ്ടത്തിന്റെ ദൃഡതയും. എടുത്തൊരു കടി കടിച്ചതേ ദാസന് ഓര്‍മയുള്ളൂ.

‘രമണീ എനിയ്ക്ക് നീ മതി. ഞാനിതാ വരുന്നൂ പാലക്കാട്ടേയ്ക്ക്.’ ദാസന്‍ അങ്ങിനെ ഇറങ്ങി ഓടുമെന്ന് അവന്റെ അച്ഛനോ അവിടെയുള്ള വേറെ ആരുമോ കരുതിയിട്ടുണ്ടാവില്ല.

ദാസന് അവന്റെ പെണ്ണിനെ കിട്ടി. അവള്‍  ഉണ്ടാക്കിയതല്ലെങ്കിലും അവന്‍ തേടി നടന്ന അസ്സല്‍ ലഡ്ഡുവിന്‍റെ സ്വാദും.

No comments:

Post a Comment