Sunday, June 23, 2019

കർമഫലം

അച്ഛാ നമുക്കൊരു ഡ്രൈവിനു പോകാം?

പുറത്തു മഴപെയ്യുന്നുണ്ടല്ലോ കുഞ്ഞേ.

അതിനെന്താ നമുക്ക് വാതിൽ ചില്ലുകൾ താഴ്ത്തിയിട്ട് കുഞ്ഞൻ മഴസൂചികൾ മുഖത്ത് കൊളളിച്ച് വേദനിച്ചോണ്ടു പോകാം.

നിനക്ക് പനിപിടിക്കും

ഓ.. അപ്പൊളീ പൂക്കൾക്കും ചെടികൾക്കും മരങ്ങൾക്കുമൊക്കെയോ? പനി തൊട്ടുനോക്കാൻ നെറ്റിപോലുമില്ല അവർക്ക്.

അതെയതെ. വീറച്ചും കൊണ്ട് തലതാഴ്തി നിൽക്കുന്നത് മഴ നനയാനുളള സുഖം കൊണ്ടാണെന്നാ? മേൽക്കൂര ചോരുമ്പോൾ നനഞ്ഞൊതുങ്ങുന്നത് അവരുടെ കർമം. വാ കേറ്.

അച്ഛാ

ഉം?

ഞാനോടിക്കട്ടെ?

ഓകെ. ഗിയറും ഹാന്റ് ബ്രേക്കും തൊടരുത്.

ങ്ഹാ. അല്ല അപ്പൊ മഴ കൊളളാൻ പറ്റില്ലല്ലോ. ഞാനോടിക്കുന്നില്ല.

എങ്കിൽ ഞാൻ മാത്രമോടിക്കാം

അച്ഛാ ആ വളവിൽ സ്പീഡ് കുറക്കാതെ ബ്രേക്ക് ചെയ്യാതെ വളക്കണേ.

ഓ അപ്പോ സീറ്റ് ബെൽറ്റ് ഇടാനുള്ള പരിപാടി ഇല്ല.

പറന്നു നടക്കേണ്ട പ്രായമല്ലേയച്ഛാ. എന്നെ പിടിച്ചു കെട്ടിയിടാതെ..

...

അച്ഛാ

എന്താ

ആ അങ്കിളെന്താ ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത്?

അതൊരു വിശ്വാസമാണ് കുഞ്ഞേ. മഴപെയ്തു തീരും വരെ മരം പെയ്യില്ല എന്ന വിശ്വാസം. മഴക്കാലത്ത് ബൈക്കുയാത്രക്കാർ റെയ്ൻകോട്ടിനു പുറമെ കരുതുന്ന കവചം.

മഴപെയ്തു തോർന്നാലോ?

ബൈക്കും യാത്രക്കാരനും അവന്റെ സ്വപ്നങ്ങളും അവരുടെ യാത്ര തുടരും.

സ്വപ്നങ്ങളോ?

അതില്ലാത്ത മനുഷ്യരുണ്ടോ കുഞ്ഞേ?

അച്ഛനോ?

ഒരുപാടുണ്ട്.

എന്ത്. മാലാഖമാരും കുതിരകളും പിന്നെ രാജകുമാരനുമൊക്കെ?

ഉം. കൂടെ നിയും.

ഞാനിപ്പൊ കൂടെയില്ലെ. പിന്നെന്തിനാ സ്വപ്നത്തിൽ?

അപ്പോ നീയെപ്പഴും കൂടെയുണ്ടാവുമല്ലോ.

ഉം...

...

അച്ഛാ..

ന്താ

മഴ തോരുന്നതിന് മുൻപ് മരം പെയ്താലോ?

അതാ അങ്കിളിന്റെ കർമഫലം.

അപ്പോ അങ്കിളിന്റെ സ്വപ്നങ്ങൾ നനയില്ലേ.

അവയെപ്പോഴും ഈറനല്ലേ കുഞ്ഞേ. പൊൻവെയിലേറ്റാൽ പൊട്ടിമുളക്കാൻ പാകത്തിന്.

എല്ലാവരുടെയും?

ഹെന്ത്? സ്വപ്നങ്ങളോ?

ഉം. മാനസിക്കുമുണ്ടാവില്ലേ സ്വപ്നങ്ങൾ?

ആരാ ഈ മാനസി?

ബൈപാസിലെ സിഗ്നലിൽ ലൈറ്റുളള ബലൂണും ചപ്പാത്തി പലകയും വിശറിയുമൊക്കെ വിൽക്കുന്ന ആന്റിമാരില്ലേ. അവരുടെ കൂട്ടത്തിലുളളതാ.

അവളുടെ പേരെങ്ങിനെ മനസ്സിലാക്കി നീ?

അവൾക്കു പനി പിടിക്കുമെന്ന് വീട്ടിലിരുത്തിയാൽ ആ വിശറികളൊക്കെ ആരു പിടിക്കും? അടച്ചിട്ട ചില്ലിൽ തട്ടി തുറപ്പിക്കാൻ ആന്റിമാരുടെ കയ്യിൽ നിറയെ സാധനങ്ങൾ ഉണ്ടാവില്ലേ. സിഗ്നൽ  തുറക്കുന്നതിനു മുൻപ് കാശു വാങ്ങാൻ ആരുണ്ടാവും?

ശരി. പക്ഷെ മാനസി ഇതെല്ലാം നിന്നോടെപ്പോൾ പറഞ്ഞു? എന്റെ കൂടെയല്ലാതെ ഇതിലെ എപ്പോഴാ നീ പോയത്?

വെയിൽ കായുന്ന മരത്തിന്റെ ചോട്ടിൽ ഇവരുടെ കർമഫലം മഴയെ തടുക്കുമോ?അവൾ എന്നോട് ചോദിച്ച, ഞാനവൾക്ക് കൊടുക്കാൻ പോകുന്ന ബാർബി സ്റ്റിക്കർ വെയിൽ കൊണ്ടാൽ ബാർബി ഡ്രസ് ആകുമോ?

കുഞ്ഞേ നീയിതെന്തൊക്കെയാ പറയുന്നത്? ഇതൊക്കെ എപ്പോ?

അച്ഛനല്ലേ പറഞ്ഞത് സ്വപ്നങ്ങൾ എല്ലാവർക്കും ഉണ്ടെന്നു. എല്ലാവരും എന്നാൽ ഞാനും ഇല്ലേ.

കുഞ്ഞേ...

കർമഫലം എന്നാണോ അച്ഛാ?











Monday, June 10, 2019

ആസന്നമൃത്യു

മരണം ആസന്നമായിരിക്കുന്നത്രെ. അവളുടെ ശ്വാസഗതിയിലുണ്ടാവുന്ന ചെറിയ വ്യതിയാനങ്ങൾ,   ഓരോ ജീവാംശമായി ചലനം നിലക്കുന്ന ആ കുഞ്ഞു ദേഹം. കണ്ടു നിൽക്കാൻ വയ്യ.  കിടപ്പു മുറിയിലെ ഇരുട്ടിലേക്ക് തൽക്കാലം പിൻവാങ്ങി.

രണ്ടു പകലുകളായേയുളളൂ അവൾ ഞങ്ങളുടെ മുറ്റത്ത് അവതരിച്ചിട്ട്.
ഒരുപാട് കൗതുകവും കുറച്ചു വാത്സല്യവും പെയ്തു നിറച്ച് ഓമനത്തം തുളുമ്പുന്ന കുഞ്ഞുമുഖം കാട്ടി മയക്കി ആ സുന്ദരി കഴിഞ്ഞ കുറെ മണിക്കൂറുകളോളം ഞങ്ങളെ സ്നേഹം കൊണ്ട് നനച്ചു. വട്ടക്കണ്ണുകളും  മുല്ലമൊട്ടോളം പോലുമില്ലാത്ത കൊച്ചുകൊക്കും ആമിയുടെ പോലും കൈപിടിയുടെ കുസൃതിചൂടിലൊതുങ്ങുന്ന പിഞ്ചു ശരീരവും. മഞ്ഞ നിറത്തിലുള്ള മൃദു തൂവലുകൾ കൊണ്ടു പൊതിഞ്ഞ ആ രൂപത്തിൽ തന്നെയുണ്ട് ആരുടേയും ഹൃദയത്തിലേക്കു എളുപ്പവഴി തീർക്കുന്ന മഞ്ഞുപടികൾ.

ഒരു പൂച്ചയുടെ ക്രൗര്യത്തിനിടയിൽ നിന്ന് ജീവനിലേക്ക് അവളെ റാഞ്ചിയെടുത്തത് ദീപുവാണ്. നീലനിറമുളള പ്ളാസ്റ്റിക് കൊട്ടയിലേക്ക് ചേർത്തുവെച്ച് സ്നേഹം കൊണ്ടന്നമൂട്ടിയത് ഞായറാഴ്ചയാഘോഷിക്കാൻ തക്കം പാർത്തിരുന്ന മഞ്ജു. ഓമനയ്ക്കൊരു പേരു തിരഞ്ഞു പിടിച്ചത് മാളു, 'മിട്ടു' എന്ന ചേച്ചിയുടെ സമ്മാനം അവളുടെ സങ്കല്പചെവിയിൽ ഓതിയത് ആമി. ഇനി ഒരു പൂച്ചയും അതിന്റെ നിഴൽ പോലും അവളുടെ വേദനയ്ക്ക് കാരണമാകില്ലെന്ന് ബോഡീഗാർഡാകാൻ മനു. ഇതിനിടയിൽ റോളൊന്നുമില്ലെന്ന് മനസ്സിലായെങ്കിലും നെഞ്ചിൽ വാത്സല്യം തുളുമ്പി നന്ദുവിനെ മടിയിലെടുത്ത എനിക്കും വായിലൊരു വിരൽവെച്ചു ചുറ്റും നടക്കുന്നതും നോക്കിയിരുന്ന നന്ദുവിനും ചുടുകൗതുകം.

'അവൾക്കു പാറിനടക്കാനൊരു കൂടു വേണം' മേലെയാകാശത്തേക്കു പോയി എന്റെ നോട്ടം തിരികെ മഞ്ജുവിന്റെ മുഖത്തെത്തിയപ്പോഴേക്കും ഒരു പുഞ്ചിരി അവിടെ ഓടിയെത്തി. 'അവളു കുഞ്ഞല്ലേ, അത്രേം വലുതു പറ്റില്ല.' അവൾക്കു സ്വന്തമായൊരു കുഞ്ഞാകാശം തേടി ഞങ്ങൾ ഞങ്ങളുടെ മാലാഖമാരെയും തോളിലേറ്റി പുറത്തിറങ്ങി. സന്ധ്യക്ക് കൂടണയുമ്പോൾ അവൾക്കു വേണ്ടിയൊരു കൂടും കൂട്ടും ഞങ്ങൾ സംഘടിപ്പിച്ചിരുന്നു.

രാത്രി വൈകിയും മാളു മനു ആമിത്രയം കിളിക്കൂടിനു ചുറ്റും വലം വെച്ചു മിട്ടുവിനും അവളുടെ ചെക്കനും വേണ്ടി സ്വപ്നഗൃഹം തീർക്കുകയായിരുന്നു. നന്ദുവാകട്ടെ ഞായറാഴ്ച കഴിയാറായി എന്നു സൂചനകിട്ടിയതു പോലെ അമ്മയെ തന്നെ ചുറ്റിപ്പറ്റി നിൽക്കാനും തുടങ്ങി. കട്ടുറുമ്പുകളാവല്ലെ എന്ന് അവർക്ക് മനസ്സിലാകാത്ത പ്രയോഗം എടുത്തു വീശിയ ശേഷമാണ് അവർ തിങ്കളാഴ്ചയെ (ദു)സ്വപ്നം കാണാൻ കിടക്കയിലേക്ക് വലിഞ്ഞു കയറിയത്.

മിട്ടുവിന്റെ കാലിനെന്തോ പറ്റിയിട്ടുണ്ടമ്മെ എന്ന് മാളു മഞ്ജുവിനോടും  പൂച്ച കടിച്ചപ്പോൾ പറ്റിയതാവും മാമയോട് മൃഗാസ്പത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞിട്ടുണ്ട് എന്ന് മഞ്ജു മാളുവിനോടും പറയുന്നത് കേട്ടിട്ടാണ് എന്റെ പ്രഭാതം തിങ്കളാഴ്ചയായി പിറന്നത്. കൂടെ ഞാനും പോയേക്കാം എന്ന എന്റെ ആത്മഗതം അശരീരി ആയോ എന്നു സംശയിച്ച് നിൽക്കുന്ന നേരത്ത് ദീപു റെഡിയായ വിവരം മഴയുടെ ശക്തമായ അകമ്പടിയോടെ ഞാനറിഞ്ഞു.

ബെഡ്റിഗർ എന്ന ഒരു തരം ലൗ ബേഡാണ്. കാലൊടിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് മൃഗാസ്പത്രിയിലെ ഡോക്ടർ തന്റെ വൈദഗ്ദ്ധ്യം തുറന്നു മേശപ്പുറത്തു വെച്ചു. പക്ഷേ സൗകര്യമില്ലാതെ എന്തു ചെയ്യും? ഏതായാലും വിദഗ്ധ ഡോക്ടറുടെ പേരും അഡ്രസും തന്ന് അദ്ദേഹം ഞങ്ങളെ നല്ല വഴി നയിച്ചു.

ഡോക്ടർ ഷിഹാബ്. കുഞ്ഞുകുട്ടികളുടെ പ്രകൃതമുളള ഒരു ജീവസ്നേഹി. മിട്ടുവിന്റെ കൊച്ചു കൊക്കു കൊണ്ടുളള കടി പോലും 'ഹാ പതുക്കെ കടിക്കെടാ' എന്നു കുസൃതിയോടെ ആസ്വദിച്ചു. അതിന്റെ കാലു വലിച്ചും മടക്കിയും പരിശോധിക്കുന്നതിന്റെ കൂടെ ബെഡ്റിഗറിന്റെ ചരിത്രവും പറഞ്ഞു ഡോക്ടർ ഷിഹാബ്. ആസ്ത്രേലിയൻ ലൗബേഡാണത്രെ ബെഡ്ജീ എന്ന് ലോകം സ്നേഹത്തോടെ വിളിക്കുന്ന ബെഡ്റിഗർ. ഈ പേരിന് ആസ്ത്രേലിയൻ ആദിവാസി ഭാഷയിൽ മാംസം എന്നർത്ഥം.

മിട്ടു വേദനയിലായിരുന്നു. ആ വേദനക്ക് മറുമരുന്നു തേടുകയായിരുന്നു ഓരോ തവണ ഡോക്ടർക്ക് കിട്ടിയ കൊത്തിലൂടെയും.  പരീശോധനയുടെ ഓരോ ഘട്ടത്തിലും അവൾ പിടയുകയായിരുന്നു. ഇടയ്ക്ക് ഒരു പിടച്ചിലിനിടയിൽ ആ വട്ടക്കണ്ണുകളിലൊന്ന് എന്റെ കണ്ണുകളിലൊന്നുടക്കി വലിച്ചു.ഒരു കുഞ്ഞു കിളിവേദന നെഞ്ചിൽ നിന്നു താഴോട്ടിറങ്ങി എന്റെ ഇടതു കാലിനെ ചൂടറിയിച്ചു. പിന്നെയൊരു ചെറുകുളിരായ് താഴോട്ടു വീണ് തളളവിരലിൽ മരവിച്ചു.

ശബ്ദമാധുര്യമായി രണ്ടു പകലുകളിൽ ഞങ്ങൾിക്കു ചുറ്റും നിറഞ്ഞു നിന്ന (എന്റെ കൂടി) മിട്ടു അലറിക്കരയുന്നത് ശബ്ദസാഗരത്തിലൊരു മഞ്ഞുമലയായടർന്ന് ഉളളിൽ തറഞ്ഞുരുകിയൊലിക്കുന്നുണ്ടിപ്പോഴും. ഇളം കാലിൽ പ്ളാസ്റ്റർ കൊണ്ടു കെട്ടി അനക്കാതെ വെക്കാൻ ശ്രമിക്കുകയായിരുന്നു ഡോക്ടർ.

പിന്നെ അവൾ അധികം അനങ്ങിയിട്ടില്ല. ഇടയ്ക്കൊന്ന് ആരെയോ അറിയിക്കാനെന്ന മട്ടിൽ ഒന്നനങ്ങാൻ ശ്രമിക്കും പിന്നെ തളർന്ന് കണ്ണൊന്നടച്ചു തുറന്ന് വിശ്രമാവസ്ഥയിലേക്ക് മടക്കം.

കുട്ടികൾക്ക് മിട്ടു ചികിത്സയുടെ ഭാഗമായി വിശ്രമത്തിലാണ്. അവരുടെ ഉത്സാഹം ഒരു ദിവസം നീട്ടിവെക്കാൻ അതുമതി കാരണം. പക്ഷേ നാളെ രാവിലെ അന്വേഷിക്കില്ലെ അവർ? തണുപ്പ് കയറി ശ്വാസമവസാനിച്ച നിലയിൽി മിട്ടുവിനെ അവർ കാണണോ?
 
മിട്ടു യുദ്ധത്തിലാണ്. ശ്വാസം കുരുക്കിട്ടു വലിക്കുന്ന സ്വന്തം ശരീരത്തോട്. തണുത്ത ചിറകുകൾ കൊണ്ട് ചൂടകറ്റാൻ പുതക്കുന്ന മരണമെന്ന അതിശൈത്യത്തോട്.

നാളെ പുലരാൻ നീയുണ്ടാകുമെന്ന് മിട്ടു ഞാനും കരുതട്ടെ.