അര മണിക്കൂറായി ചെരയ്ക്കാനുള്ള ഈ കുന്ത്രാണ്ടം പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിട്ട്. സൃഷ്ടിയുടെ വേദനയില്‍ കവികള്‍, കഥാകൃത്തുക്കള്‍ എങ്ങിനെയോ, കത്രിക കയ്യിലെടുത്താല്‍ ഞങ്ങളും അങ്ങിനെത്തന്നെ എന്നവകാശപ്പെടും ചില ബാര്‍ബര്‍മാരത്രേ. ഇതിപ്പോള്‍ സൃഷ്ടിയുടെ വേദനയൊന്നുമല്ല. മനസ്സിലെ ചിത്രം തിമിരം പിടിച്ച കണ്ണിലെ കാഴ്ച പോലെ തെളിയാതെ ബ്രഷും പിടിച്ചു കാത്തു നില്‍ക്കുന്ന ചിത്രകാരന്‍റെതു പോലെ ഒരമാന്തം മാത്രം. പിന്നെ ഞാനൊരു ബാര്‍ബറുമല്ല. സ്വന്തം മുഖസൌന്ദര്യ വര്‍ധനയ്ക്ക് ലാന്‍ഡ്‌സ്കേയ്പിംഗ് കോണ്ട്രാക്റ്റ് എടുത്ത ഒരു പാവം പുരുഷന്‍.
രണ്ടുമൂന്നാഴ്ച കൊണ്ട്
വളര്തിയെടുത്തതാണ് വികൃതമെങ്കിലും, ശുഷ്കമെങ്കിലും അവിടെയിവിടെയായി ഇടതൂര്‍ന്ന് പൊങ്ങിനില്‍ക്കുന്ന
താടി. അതിനെയാണ് വെറും സാധാരണ താടിയായി വെട്ടി സൂക്ഷിയ്ക്കണോ, വയലില്‍ വരമ്പത്ത്
ചാലിടുന്നത്പോലെ, അവിടെയും ഇവിടെയും ഒഴിച്ചിട്ടു ആധുനിക ശൈലിയില്‍ തീര്‍ക്കണമോ,
കുറച്ചു കൂടുതല്‍ കലാപരമായി ഒരു സമാന്തര പാത പോലെ, നേര്‍രേഖപോലെ നീട്ടിയെടുക്കണമോ
എന്നെല്ലാമുള്ള ചിന്താക്കുഴപ്പത്തില്‍, തൂങ്ങിനില്‍ക്കുന്ന ആ വാളുപോലെ
(ഡെമോക്ലെസ്സിന്റെയോ മറ്റോ) ഞാത്തിയിട്ടിരിയ്ക്കുന്നത്.
ഇതു വളര്‍ന്നു തുടങ്ങിയ
കാലം തൊട്ടുള്ളതാണ് അതുമായി ബന്ധപ്പെട്ട് ആശയ സംഘട്ടനങ്ങളും. ‘മലയാളി
യുവത്വത്തിന്റെ മുഖമുദ്രയാണ് താടി!’ പ്രി-ഡിഗ്രി
ക്ലാസ്സില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് അടിച്ചേല്‍പ്പിക്കാന്‍ വന്ന താടിക്കാരന്‍
ചേട്ടന്‍റെ സ്വപ്രശംസ. താടിക്കാര്‍ സുഹൃത്തുക്കളും പറഞ്ഞു ഒരു ഗൌരവത്തിനു താടി
നല്ലതാണെന്ന്. പിന്നെ താമസിച്ചില്ല, കയ്യില്‍ കിട്ടിയ ബ്ലേഡ് കൊണ്ട് താടിമുഴുവന്‍
മുറിയാക്കി വെച്ചു. ഉഴുതുമറിച്ചിട്ട പറമ്പില്‍ വൈകാതെ പുല്ലു മുളച്ചു. എന്റെ
മുഖത്ത് മുറിവിന്‍റെ കരിഞ്ഞ കല മാത്രം.
‘സെക്കന്റ് ഷോയ്ക്ക്
ആളിരിയ്ക്കുന്നതുപോലെ’ എന്‍റെ താടി ലക്ഷ്യമാക്കി ഡിഗ്രി ക്ലാസ്സിലെ വിദ്വാന്റെ പരിഹാസം.
കേട്ട് ചിരിയ്ക്കാന്‍ ചെക്കന്‍മാരും, പിന്നെ ആരുടെ മുന്‍പിലോ ഗൌരവം
ഭാവിയ്ക്കേണ്ടത് ആ പെണ്പിള്ളേരും. ഒരു പടി കടന്നു മറ്റു ചിലരുടെ കമന്റ്. ‘ഉമിക്കരികൊണ്ട്
പല്ലുതേച്ചിട്ടു കഴുകിയില്ലേ?’ പിന്നെ വേറൊന്ന് ‘മുഖത്തെന്തോ
പറ്റിയിരിയ്ക്കുന്നല്ലോ, ടവല്‍ എടുത്തു തുടയ്ക്കൂ.’ കല്‍ക്കരി പ്രശ്നത്തില്‍
പ്രധാനമന്ത്രി ഇന്നെടുത്ത നിലപാട് ഞാന്‍ അന്നെടുത്തു. അതേ മൌനം. പിന്നെ അവരുടെയൊക്കെ
വീട്ടിലിരിയ്ക്കുന്നവരെ മനസ്സില്‍ മാത്രം ഓര്‍ക്കുക എന്ന ഡിപ്ലോമസിയും.
എന്നിട്ടും ഞാന്‍
വിട്ടില്ല. മലയാളിയ്ക്ക് തടിയില്ലെങ്കിലും താടി കൂടിയേ തീരൂ. ഞാന്‍ എന്‍റെ അവകാശ
സംരക്ഷണത്തിനായി ആയുധമെടുക്കാന്‍ തീരുമാനിച്ചു. അച്ഛന്‍റെതും എട്ടന്റെതും ഒന്നുമല്ലാതെ
എനിയ്ക്കു മാത്രമായ് ഒരെണ്ണം. പട്ടിണി കിടന്നും (കോളേജ് കാന്‍റീനില്‍ നിന്ന് ചായ
കുടിയ്ക്കാന്‍ അച്ഛന്‍ പൈസ തന്നിരുന്നു) ബസ്സില്‍ ടിക്കെറ്റെടുക്കാതെയും ഞാന്‍
സ്വരുക്കൂട്ടി.
വെട്ടിയും വടിച്ചും
ഇടയ്ക്കൊക്കെ വളര്‍ച്ചയുടെ പുരോഗതി നോക്കാന്‍ വടിയ്ക്കാതിരുന്നും കാലം മുന്നോട്ടു
പോയി. അവസാനം ഞാന്‍ കണ്ടുപിടിച്ചു. ഒരാഴ്ചയൊക്കെ ആയുധം ഉപയോഗിക്കാതിരുന്നാല്‍ മുഖത്ത്
ഒരു കൊച്ചു കാര്‍മേഖം ഉരുണ്ടു കൂടുമെന്ന്.
പക്ഷെ വൈകിപ്പോയി.
അപ്പോഴേയ്ക്കും മറ്റെല്ലാ മേഖലകളിലും എന്നപോലെ, മലയാളി താടിയുടെ കാര്യത്തിലും വളരെ
മുന്നോട്ടു പോയി. വെറും താടി ഔട്ട് ഓഫ് ഫാഷന്‍ ആയി. താടിയിലും കലാസൃഷ്ടികള്‍ ഉയര്‍ന്നുവന്നു.
നീണ്ടും, നിരന്നും നിരകളിലായും വളഞ്ഞും പുളഞ്ഞുമൊക്കെ താടികള്‍! എന്‍റെ ഈ കൊച്ചു
താടികൊണ്ട് എന്താവാനാണ്?
അന്ന് ഞാനൊരു
തീരുമാനമെടുത്തു. ഒരു മൂന്നാഴ്ചയ്ക്ക് എന്‍റെ ആയുധത്തിന് അവധി കൊടുക്കുക. എന്‍റെ
അപകര്‍ഷതാ ബോധത്തിനും വേണം എന്റേതായി തന്നെ ഒരു മരുന്ന്. ഓഫീസില്‍ എന്തെങ്കിലും
ഒരു കാരണം പറയാം. ത്വക്കുരോഗമോ വേണ്ടിവന്നാല്‍ ഇല്ലാത്ത ഒരു പുലവാലായ്മയോ
എന്തെങ്കിലും.
ആ മൂന്നാഴ്ചയ്ക്കവസാനമാണ്,
അര മണിക്കൂറായി ഞാന്‍ ചിന്തയിലാണ്ടിരിയ്ക്കുന്നത്. സാധാരണ താടി ഏതായാലും വേണ്ട.
ഊശാന്‍ താടി പോലെ നീട്ടിയിടാന്‍ ഈ വളര്‍ച്ച പോര. അവിടെയും ഇവിടെയും നിര്‍ത്തി
ബാക്കി വടിച്ചുകളഞ്ഞാല്‍ കട്ടി തീരെ കുറയും. ഒരു നേര്‍രേഖപോലെ, നടുക്ക് ഒരു വൃത്താകൃതിയില്‍
വെട്ടിയെടുക്കാന്‍ മാത്രം വളര്‍ച്ചയില്ല.
ഒരു തീരുമാനത്തിലെത്താന്‍
കഴിയുന്നില്ല.
ഈ അഭംഗി അങ്ങ് മൊത്തമായി
എടുത്തു കളയുന്നതല്ലേ, അതുതന്നെയാണ്, അതുതന്നെയാണ് ബുദ്ധി.
ഓരോ തിരഞ്ഞെടുക്കലും ഓരോ
ദുരന്തങ്ങള്‍ എന്നു പറഞ്ഞ ആ ചിന്തകന്‍ ആരാണാവോ?