Friday, July 27, 2012

ഉസ്താദ്‌ ഹോട്ടല്‍


അതങ്ങിനെയാണ്. അതിതീവ്രമായി എന്തെങ്കിലും മനസ്സില്‍ തട്ടിയാല്‍, മൂക്കിന്റെ അരികിലൂടെ, മീശയെ നനയ്ക്കാന്‍ രണ്ടുതുള്ളി കണ്ണീര്‍കണങ്ങള്‍ ഇറങ്ങി വരും. നായകന്‍റെ കയ്യില്‍ വിരല്‍ത്തുമ്പുകൊണ്ട് നന്ദി രചിയ്ക്കുന്ന ആ കുഞ്ഞുങ്ങളുടെ ചിത്രം മനസ്സിനെ മഥിച്ചു എന്നുറപ്പ്.

ഭക്ഷണം എങ്ങിനെ ഉണ്ടാക്കുന്നു എന്നതിലുപരി, എന്തിന് ഉണ്ടാക്കുന്നു എന്നു പറഞ്ഞു തരാനായിരുന്നെങ്കില്‍ ഉസ്താദ്‌ ഹോട്ടലിന്റെ അവസാനത്തെ ആ പതിനഞ്ചു മിനുട്ട് മാത്രം മതിയായിരുന്നു. കഥയും, കഥാപാത്രങ്ങളും പിന്നെ പശ്ചാത്തല രൂപീകരണവുമൊക്കെയായി ഇടവേളയ്ക്കു ശേഷമുള്ള ഭാഗം മാത്രവും.

എങ്കിലും എനിക്കിഷ്ടമായി ഉസ്താദ്‌ ഹോട്ടല്‍. മൂന്നു മണിക്കൂറിനടുതുള്ള ദൈര്‍ഘ്യവും, തികച്ചും അവസര ബോധമില്ലാതെയുള്ള പശ്ചാത്തല സംഗീതവും, സമയം തികയ്ക്കാനെന്നോണമുള്ള ചില അനാവശ്യ ദൃശ്യവിന്യാസങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍, ഒരു നല്ല സിനിമ. പാട്ടുകളുടെ കാര്യത്തിലും, ചില ഔചിത്യങ്ങള്‍ പാലിയ്ക്കാമായിരുന്നെന്നു തോന്നി.

കോഴിക്കോടന്‍ രീതിയിലുള്ള ഒരു നൈര്‍മല്യം അനുഭവപ്പെടുന്നുണ്ട്, കഥാവതരണത്തിലും, കഥാപാത്രരൂപീകരണത്തിലും. കഥ അവതരിപ്പിയ്ക്കാന്‍ ഒരു പുതിയ ശൈലി എന്ന രീതിയില്‍ തുടക്കം പക്ഷെ നിരാശപ്പെടുത്തി. അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ തന്നെ ഫൈസലിന്‍റെ കുടുംബ പശ്ചാത്തലം പ്രേക്ഷകനെ പരിചയപ്പെടുത്താമായിരുന്നു. സിനിമയൊന്നു തുടങ്ങിയെങ്കില്‍ എന്ന് ഈയുള്ളവന്‍ ശ്വാസം മുട്ടിപ്പോയി.

കഥാപാത്രത്തെ മറന്ന്‍, നടനെ ഓര്‍ക്കാന്‍ തുടങ്ങുമ്പോള്‍ ആ നടന്‍ പരാജയപ്പെടുന്നു. ഒരു സീനില്‍ കരയാന്‍ പാടുപെടുന്ന ദുല്ഖര്‍ ‘ഇത് മമ്മൂട്ടിയുടെ മോന്‍ തന്നെയോ’ എന്ന് എന്നില്‍ ആത്മഗതം ഉണര്‍ത്തി. പക്ഷെ ഇടവേളയോടടുത്തപ്പോള്‍ ‘ഇവന്റെ screen presence അപാരം’ എന്നായി. പിന്നെ  ‘way to go Dulqar’ എന്നും.

തിലകന്‍റെ എത്ര കഥാപാത്രങ്ങള്‍ കണ്ട് കോരിത്തരിച്ചിട്ടുണ്ട്! തികച്ചും വ്യത്യസ്തനായ ഒരു കഥാപാത്രത്തെ, ഇതുവരെ കാണാത്ത ഒരു പ്രത്യേക ശരീര ഭാഷ കൊണ്ട് അതി ഗംഭീരമാക്കിയിരിക്കുന്നു അദ്ദേഹം. സിദ്ദിക്കും, മാമുക്കോയയും, നിത്യയുമൊക്കെ നന്നായി.

എല്ലാമുണ്ട് ഉസ്താദ്‌ ഹോട്ടലില്‍. കഥയ്ക്ക് കഥ, നല്ല കാമ്പുള്ള കഥാപാത്രങ്ങള്‍, ദുബായില്‍ തുടങ്ങി, വലിയ നാടന്‍ ബംഗ്ലാവുകളിലൂടെ കടപ്പുറത്തെ ഉസ്താദ്‌ ഹോട്ടലില്‍ എത്തുന്ന രംഗ പശ്ചാത്തലം.

കടലിനെ കുറച്ചുകൂടി ഉപയോഗപ്പെടുത്താമായിരുന്നു! മോഹബ്ബത് ചേര്‍ത്ത സുലൈമാനി കുടിയ്ക്കുന്ന മനോഹാരിതയും, അര്‍ത്ഥശൂന്യമായ ചില സീനുകള്‍ കൃത്രിമത്വം നിറച്ചു മുഴച്ചുനിന്നിരുന്നതും ഒഴിച്ചാല്‍, കടല്‍ പശ്ചാത്തലമായുള്ള രംഗങ്ങള്‍ തീരെ ഇല്ലാതെ പോയി, ഇത്ര അടുത്തുണ്ടായിട്ടുപോലും.

ഇടതുകൈ കൊണ്ട് ബിരിയാണി വാരി വായിലെയ്ക്ക് വെയ്ക്കുന്ന ആ കൊച്ചുകുഞ്ഞിന്റെ മുഖം മായുന്നില്ല മനസ്സില്‍ നിന്ന്. ശരിയ്ക്കു പറഞ്ഞാല്‍ ആ മുഖങ്ങളൊന്നും.

ലിസ്ടിന്‍ സ്റീഫന്‍, അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്‌. അഭിനന്ദനങ്ങള്‍! നിങ്ങളുടെ ഉദ്ദേശ ശുദ്ധിയ്ക്കും, ഉസ്താദ്‌ ഹോട്ടല്‍ എന്ന നല്ല സിനിമയ്ക്കും.

Friday, July 13, 2012

എന്നെ അസ്വസ്ഥനാക്കുന്ന ഗള്‍ഫ് ‌ ചിന്തകള്‍.


അനാഥരല്ലെ നാമെല്ലാം? ആരെല്ലാമുണ്ടായിട്ടും അവരെയെല്ലാം വിട്ട്, നരകതുല്യമായ ഈ കൊടും ചൂടില്‍, ഒന്നിന് പത്തെന്ന്‍ കിട്ടും എന്ന ഒരാശ്വാസത്തില്‍, കണ്ടുവളര്‍ന്നതും മനസ്സില്‍ പതിഞ്ഞതുമായ എല്ലാത്തിനെയും മനക്കണ്ണില്‍ നിന്ന് പോലും അകറ്റി, ജീവിയ്ക്കാനും മറന്ന്, അകാലവാര്ധക്യം ക്ഷണിച്ചു വരുത്തി, അനിവാര്യമായ തിരിച്ചു പോക്കിനെ ഭയന്ന്, പ്രിയപ്പെട്ടവരുടെ അനാഥത്വത്തിന്റെ കുറ്റബോധവും പേറി, നമ്മെ വേണ്ടാത്ത നാട്ടുകാരുടെ ക്ഷേമത്തിനായി കഷ്ടപ്പെട്ട് മിച്ചം പിടിച്ചു നാട്ടിലേയ്ക്ക് പണമയച്ച്, അവസാനം ഓര്‍ത്തെടുക്കാന്‍ വേരുകള്‍ പോലും അവശേഷിപ്പിക്കാതെ, എവിടെയ്ക്കും പോകാനില്ലാതെ അവിടെ ചെന്നാല്‍ ഇവിടെയ്ക്കും, ഇവിടെ വന്നാല്‍ അവിടേയ്ക്കും ‘എന്ന് പോകാം’ എന്നാരായാന്‍ മാത്രം കഴിയുന്ന ഒരു അനാഥ സമൂഹം!


കിതച്ചു പോയോ?


നമ്മള്‍ മറന്ന് പോയ (അതോ മറക്കാന്‍ നിര്‍ബന്ധിതരായതോ?) ചില കുഞ്ഞു കാര്യങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ. (എന്ത് ചെയ്യാന്‍ വല്ലാത്ത ഒരു sadist moodഇലാണ് ഇപ്പോള്‍ ഞാന്‍.)


നാട്ടിലെ ഉത്സവം (ആദ്യത്തെ കളിപ്പാട്ടം മുതല്‍, ആദ്യത്തെ കവിള്‍ പുക, ആദ്യ പ്രണയ കടാക്ഷം, ഒരു പക്ഷെ ആദ്യ ചുംബനം വരെ ബന്ധപ്പെട്ടു കിടക്കുന്നുണ്ടാവും ഉത്സവങ്ങളുമായി) അവസാനമായി കൂടിയതെന്നാണ്?


സെക്കന്റ്‌ ഷോ സിനിമ കഴിഞ്ഞു അതിലെ തമാശകളും ചര്‍ച്ച ചെയ്ത് വഴിയില്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും കണ്ട നായ്ക്കളെ കല്ലെടുത്തെറിഞ്ഞു നിശ്ശബ്ദമായ ഇടവഴിയിലൂടെ ഉറക്കെ പാട്ടുപാടി വീടുപറ്റിയിരുന്നത് ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ പറ്റുമോ?

സൈക്കിള്‍ യാത്ര! ഇടതു പെഡലില്‍ കാല്‍ വച്ച് കൊക്കി കയറിയിരുന്നത്, ഇറക്കത്തില്‍ രണ്ടു കയ്യും വിട്ട് പെഡല്‍ ബാലന്‍സ് ചെയ്ത് കഴിവ് തെളിയിച്ചിരുന്നത്, താഴെ വീണ് കോടിയ ഹാന്‍ഡില്‍ ശരിയാക്കാന്‍ മുന്ചക്രം കാലുകള്‍ക്കിടയില്‍ തിരുകി അഡ്ജസ്റ്റ് ചെയ്തിരുന്നത്, അഴിഞ്ഞു പോയ ചെയിന്‍ തിരിച്ചിടുന്നത്‌.
പിന്നെയുമുണ്ട്, പുലര്‍ച്ചെ  ആദ്യത്തെ ബാങ്ക് വിളിയുടെ ഉള്ളുണര്‍ത്തുന്ന മുഴക്കം, അമ്പലത്തില്‍നിന്നു കേള്‍ക്കുന്ന ഭക്തിഗാനത്തിന്റെ ഭാവരസം, കുളത്തിലെ കുളി, തീവണ്ടി യാത്ര, വൈകിട്ട് അമ്പലപ്പറമ്പിലെ കൂട്ടം കൂടല്‍...




ഒക്കെ മറന്നു പോയിക്കാണും അല്ലെ?
മറന്നല്ലേ പറ്റൂ. വാല് മുറിഞ്ഞ പല്ലികളല്ലേ നാമെല്ലാം. മരുപച്ച കണ്ടു ഒരാവേശത്തിനു പുറപ്പെട്ടു വന്നു. റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും വാല് മുറിയ്ക്കപ്പെട്ടു, വോട്ടര്‍ പട്ടികയില്‍ നിന്നും. ഇനി അത് കൂടിചേരുമോ?
പക്ഷെ അത് കൊണ്ട് നാട് രക്ഷപ്പെട്ടു. നാടൊക്കെ റോഡായി, ഗ്രാമങ്ങളൊക്കെ നഗരങ്ങളായി, വയലൊക്കെ നികത്തി, കുന്നൊക്കെ പരത്തി, ഫ്ലാറ്റുകള്‍ നിരന്നു. അരിയ്ക്ക് ആന്ധ്ര, പച്ചക്കറിയ്ക്ക് തമിഴ്‌നാട്, മാര്‍ബിളിന് രാജസ്ഥാന്‍, പണിക്കാര്‍ക്ക് ബംഗാള്‍, ഒറീസ്സ എന്നും തീരുമാനമായി.
ടീവി വന്നു, ചാനലുകള്‍ വന്നു, ടയ്യും കോട്ടുമിട്ട് വാര്‍ത്ത വായന വന്നു. എല്ലാം വിവാദമായി. വിവാദം നമുക്ക്‌ ഇഷ്ട ഭക്ഷണമായി.
മനുഷ്യരും നാനാവിധമായി. മുസ്ലിമും, ഹിന്ദുവും, ക്രിസ്ത്യനും മാത്രമല്ല, നായരും, ഈഴവനും, ദളിതനും, കത്തോലിക്കനും, സുറിയാനിയും, സുന്നിയും ഷിയയും എല്ലാമായി.
ആരാധനാലയങ്ങള്‍ പൊതു സ്വത്തല്ലാതെയായി, സ്കൂളുകള്‍ സമുദായം തിരിച്ചു പതിച്ചു നല്‍കി, മതങ്ങള്‍ വോട്ടുബാങ്കുകളായി, മന്ത്രിമാര്‍ സമുദായങ്ങളുടെതായി.
 അപ്രിയ സത്യം പറയരുതെന്നല്ലേ. ഇനിയുള്ളത് പറയുന്നില്ല. പക്ഷെ തിരിച്ചു പോയി ഞാനേത് വിഭാഗത്തില്‍ ചേരും? ഹിന്ദു എന്നാല്‍ ജാതി പറയേണ്ടി വരും, രാഷ്ട്രീയക്കാരനായാല്‍ കണ്ണടച്ചിരുട്ടാക്കെണ്ടിവരും, പഴയ ഗള്‍ഫ്‌ എന്നാണെങ്കില്‍ പണം കൊണ്ട് ഓട്ട(കള്‍) അടയ്ക്കേണ്ടിവരും. പൊതുജനമെന്ന ഒരു വിഭാഗം ഉണ്ടോ ആവോ അവിടെ ഇപ്പോള്‍?