ജയകൃഷ്ണനെ
പരിചയപ്പെട്ടപ്പോള്‍ മനസ്സില്‍ ഒരാന കയറി നിന്നപോലെ, വല്ലാത്ത ഭാരം. മഴപെയ്ത്
ഒരാശ്വാസം കിട്ടിയതായിരുന്നു. രാധയ്ക്ക് വൃത്തിയില്ലാത്ത ഒരസുഖത്തിന്റെ
ഇരട്ടപ്പേര് സമ്മാനിച്ചപ്പോള്‍, അതു വീണ്ടും താങ്ങാനാവാതെ തളര്‍ന്നു.
എത്ര മനോഹരമായാണ് ക്ലാര
മഴയില്‍ കുതിര്‍ന്നു വന്നതും, ഒരു പഞ്ഞിക്കെട്ടു പോലെ എന്‍റെ മനസ്സുമായി പറന്ന്‍
നടന്നതും! അവള്‍ ജയകൃഷ്ണനെ പാലില്‍ പഞ്ചസാരയെന്ന പോലെ അലിയിച്ചു തീര്‍ത്തു. തടി
കോണ്‍ട്രാക്ടര്‍ എന്ന് കളിയാക്കി വിളിച്ചു, വിവാഹമെന്ന അവന്റെ ആവശ്യത്തിന്
തലയാട്ടി, പാതിരായ്ക്ക് ലഹരിയില്‍ ഭ്രാന്ത് പിടിച്ച ജയകൃഷ്ണനെ കടപ്പുറത്ത് തിരകള്‍ക്കിടയില്‍
ചികിത്സിച്ചു.
അപ്പൂപ്പന്‍ താടി പോലെ
അലസമായി അലഞ്ഞു നടന്ന ആസ്വാദകന്റെ മനസ്സിനെ തീവണ്ടിയുടെ സമയം ചോദിച്ച് ഞെട്ടിച്ചു.
പിന്നെ യാഥാര്ത്യത്തിന്റെ ചിത്രങ്ങളിലേയ്ക്ക്, രാധയുടെ അടുത്തേയ്ക്ക് വീണ്ടും
നമുക്ക് വഴികാട്ടി.
ശീലമായി വരികയായിരുന്നു,
ഇഷ്ടവുമായിരുന്നു, രാധയുടെ നിയന്ത്രണങ്ങളും, ജയകൃഷ്ണന്റെ കീഴടങ്ങലും. ഒരു
വിസ്മയത്തിന്റെ കുറവു മാത്രമുണ്ടായിരുന്നു. മറ്റൊരു പതിവില്ലാമഴയുടെ കുടക്കീഴില്‍
ആ സ്വപ്നവും പേറി പോസ്റ്റുമാന്‍ വന്നു. പിന്നെ പാതിരായ്ക്ക് ക്ലാരയും വന്നു.
കുറെ നടന്നും, പിന്നെ തുറന്ന
കുന്നിന്‍ ചെരുവുകളില്‍ ഇരുന്നും, കിടന്നും അവള്‍ ജയകൃഷ്ണന് ചുമരുകളില്‍ നിന്ന്
നേടാനാഗ്രഹിച്ച സ്വാതന്ത്ര്യത്തിന്‍റെ കഥ പറഞ്ഞു കൊടുത്തു. നമ്മളും ആശ്വസിച്ചു.
ആഗ്രഹിച്ചു, കുറച്ചു നേരം കൂടി. അത്രയ്ക്ക് തീക്ഷ്ണമായിരുന്നു ജയകൃഷ്ണന്റെ
കണ്ണുകളില്‍ അവള്‍ പിരിയുന്നതിന്റെ നിരാശ.
പിന്നെയെല്ലാം ശുഭം മംഗളം.
ഇടയ്ക്ക് രാധയ്ക്ക് കരുത്തേകാന്‍, ജയകൃഷ്ണന് ക്ലാരയുടെ ടെലിഫോണ്‍ വിളിയും വരുന്ന
തീവണ്ടിയുടെ സമയം അറിയിച്ച് ഒരു കമ്പിയും. ഭര്‍ത്താവും കുഞ്ഞുമായി സ്വപ്നത്തില്‍
നിന്ന് താഴെയ്ക്കിറങ്ങുന്ന ക്ലാരയുടെ ചിത്രം, ആ യാഥാര്‍ത്ഥ്യം മനസ്സിലായെന്നു
ജയകൃഷ്ണന്റെ രാധയ്ക്കുള്ള പുഞ്ചിരി. സമാപ്തം.
ക്ലാരയായി സുമലതയുടെ
കണ്ണുകളും ചുണ്ടുകളും, ജയകൃഷ്ണനായി മോഹന്‍ലാലിന്‍റെ മുഖവും, ഇല്ലായിരുന്നെങ്കില്‍
ഈ സിനിമ പൂര്‍ണമാകുമായിരുന്നോ?
നിശ്ചയമില്ല.
ആദ്യകാഴ്ചയില്‍ ഇത് വെറും
ത്രികോണ പ്രണയമായിരുന്നു. അന്ന് ഞാന്‍ വെറും കുഞ്ഞായിരുന്നല്ലോ.
ശ്രീ പദ്മരാജനെ കുറിച്ചെഴുതാന്‍
ഞാന്‍ പോര എന്ന് നല്ല ബോധ്യമുള്ളതു കൊണ്ട് അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍
ഈ പേന ഞാന്‍ പൂട്ടി വെയ്ക്കുന്നു.
No comments:
Post a Comment