Thursday, September 19, 2019

ശ്രാദ്ധബലി

ഒരുപിടിയരിമണി
പകുത്തുപിടിച്ചു ഞാൻ
മനസ്സുമുപ്പും നീരും
ചേർത്തു ബലിയായ് തീരാൻ
കെട്ടകാലത്തന്ത്യ
പൂജകളൊന്നുമേ ബാക്കി
വെച്ചിടാതമ്മയ്ക്കു
ശാന്തി, സദ്ചര്യക്കു ശാന്തി.

നിളയോ, നിറഞ്ഞൊഴുകുന്ന
ഖേദമോ, പാപപ്രളയത്തെ
മാറിലേറ്റാൻ സ്വയം ഭാഗീരഥി
തന്നെ തലയിൽ വീണോ?

ഒരുമണിയരി കൊണ്ട്
പിണ്ഡമൂട്ടി, ഞാനൊരു കോടി
യറിവിന്നു മോക്ഷമേകി.
മറുമണിയരി ഞാൻ
പൊതിഞ്ഞെടുത്തു,
തുളസിയിലകൊണ്ടു,
പാപങ്ങൾ പൊറുത്തുകിട്ടാൻ.
വീണ്ടുമൊരുമണിയരി
സ്നേഹത്തിനായുരുട്ടി
ബലിവെച്ചു
വേണ്ടുവോർക്കെല്ലാർക്കുമായ്.

ജപം ചൊല്ലി, വരം തന്നനുഗ്രഹിച്ചു
കർമി മറ്റൊരു സൗജന്യമനുവദിച്ചു
അവിടുണ്ട് ബ്രഹ്മാവ, വിടെ
ശിവൻ. തിരിഞ്ഞിവിടെ 
നാവാമുകുന്ദനെ പ്രാർത്ഥിക്കൂ,
കുളിച്ചു കേറൂ.

'ദക്ഷിണ, പിന്നെ
പരികർമിക്കെന്തങ്കിലും'
പുണ്യം തളിച്ച കൈ നീണ്ടു നിന്നു.

ബലിച്ചോറു ബാക്കി മനസ്സിലുരുട്ടി
ദക്ഷിണയായ് വെച്ചു
നമസ്കരിച്ചു.

'പ്രളയശേഷം
ഇതു നമുക്കായ് പിണ്ഡം
പാപങ്ങളിൽ നിന്ന്
ഭൂമിക്കു മോക്ഷം.'

6 comments:

  1. നന്നായിട്ടുണ്ട്... സതീശേട്ടാ..����

    ReplyDelete
  2. വീണ്ടുമൊരുമണിയരി സ്നേഹത്തിനായുരുട്ടി ബലിവെച്ചു വേണ്ടുവോർക്കെല്ലാർക്കുമായ്.

    ������������

    ReplyDelete