Friday, November 2, 2012

നാട്ടിലേയ്ക്ക്‌


വീണ്ടുമൊരവധിയ്ക്ക് ഒരുങ്ങുന്നതിന്റെ ഉത്സാഹത്തിലാണ് ഞാന്‍. ഒരിയ്ക്കല്‍ കൂടി നാട്ടിലേയ്ക്ക്‌. ഇളം മഞ്ഞും തുലാമഴയും ശരണം വിളികളും അരങ്ങൊരുക്കുന്ന നവംബറിന്റെ പ്രഭാതത്തിലെയ്ക്ക്. ഏകാന്തതയ്ക്ക് കൂട്ടിരിയ്ക്കുന്ന തറവാടിന്റെ ഊഷ്മളതയിലേക്ക്. വഴിക്കണ്ണുമായി കാത്തിരുന്ന അമ്മയില്ലാത്ത ശൂന്യതയിലെയ്ക്ക്. അച്ഛന്റെ വരവും കാത്തിരിയ്ക്കുന്ന കുരുന്നുകളുടെ സ്നേഹത്തിലെയ്ക്ക്.

ഇനി ലോകാവസാനം. അതോ ആരംഭമോ? എത്ര കാലമായി ഈ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്? ദിവസങ്ങളെ ബാക്കിയുള്ളൂ. മിനിട്ടുകള്‍ക്ക് മണിക്കൂറിന്റെ ദൈര്‍ഘ്യം. അതങ്ങിനെയാണ്. ഡിപാര്ച്ചര്‍ ഹാളില്‍ ഇരിയ്ക്കുമ്പോള്‍ വിമാനത്തില്‍ കയറാഞ്ഞിട്ട്‌. അതിനുള്ളിലാണെന്കിലോ വേഗമൊന്നെത്താഞ്ഞിട്ട്.

എയര്‍പോര്‍ട്ട് വരാന്തയിലെ ഫിനയലിന്റെ മണം, നാട്ടിലറിയുന്ന ആദ്യ സുഗന്ധം! ടാക്സിയാത്രയിലെ വിയര്‍പ്പും മുഷിപ്പും നാട്ടിലെത്തി എന്ന് ശുഭ ലക്ഷണം. വീട്ടിലേയ്ക്കുള്ള റോഡിലെ അവസാന വളവും കഴിയുമ്പോള്‍ മനസ്സിലെ പെരുമ്പറ ഉച്ചസ്ഥായിയിലെത്തും.

എന്തൊക്കെയായിരിയ്ക്കും എനിയ്ക്കായ്‌ ഒരുങ്ങിയിട്ടുണ്ടാകുക? ഉണ്ണിയപ്പം, ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും. വിശദമായി പ്രഭാത ഭക്ഷണം കഴിച്ച കാലം മറന്നു. ഉച്ചയ്ക്ക് കുത്തരി ചോറ്, പയര് തോരന്‍, കാച്ചിയ മോര്, വെള്ളരിയും മാങ്ങയും കൊണ്ട് നാടന്‍ കറി. എനിക്കവിടെ ഒന്നെത്തിയാല്‍ മതി!

എന്‍റെ നാടേ ഞാനിതാ വരുന്നു. എനിയ്‌ക്കായ് കുറച്ചു നന്മകള്‍ ബാക്കി വെയ്ക്കുക. പുഴകളില്‍ വെള്ളം വറ്റാതെ വയ്ക്കുക. വയലുകള്‍, വരമ്പുകള്‍ വേറിട്ട്‌ നിര്‍ത്തുക. പറ്റുമെങ്കില്‍ മനസ്സുകളെ സ്നേഹത്തെ സ്നേഹിയ്ക്കാന്‍ പഠിപ്പിയ്ക്കുക!

No comments:

Post a Comment