നാട്ടിന്‍പുറത്തുകൂടെയുള്ള
യാത്ര. അതിന്‍റെ സുഖമൊന്നു വേറെയാണ്. ശാഖോപശാഖകളോടെ പന്തലിച്ചു നില്‍ക്കുന്ന
മരങ്ങള്‍ക്കടിയിലൂടെ, തഴച്ചു വളരുന്ന പടുമുളകള്‍ക്കിടയിലൂടെ, പരുക്കനെങ്കിലും
വരകളും വെളിച്ചങ്ങളും നിയന്ത്രിയ്ക്കാനില്ലാത്ത നാടന്‍ വഴികളിലൂടെ, കൃത്രിമത്വമേതുമില്ലാത്ത
കുശലാന്വേഷണങ്ങള്‍ക്കിടയിലൂടെ, അത് നവംബറിന്റെ പ്രഭാതമാകുമ്പോള്‍ പിന്നെ
പറയാനുണ്ടോ.
ചെറുകുളിരും പേറി ഇളംകാറ്റ്
മുഖത്ത് തലോടിക്കടന്നുപോയ നിമിഷങ്ങളിലെപ്പോഴോ ഞാനാ കാഴ്ച കണ്ടു. കാറ്റിനൊപ്പം
പുറകോട്ടു പോകുന്ന വഴിയോരക്കാഴ്ച്ചകളില്‍ നിന്നും വേറിട്ടൊരു കാഴ്ച! പര്‍ദ്ദ ധരിച്ചൊരു
കൊച്ചു പെണ്‍കുട്ടി! അടിമുടി കറുത്ത രൂപത്തില്‍ വെളുത്ത ഓമനത്വമുള്ള മുഖം. തോളില്‍
കൈ കൊണ്ട് തൂക്കിയിട്ട പ്ലാസ്ടിക് സഞ്ചി. കണ്ണുകളില്‍ ആളിക്കത്തുന്ന നിഷ്കളങ്കത.
പുലര്‍കാലത്തെ പ്രകൃതിഭംഗി അവളുടെ കുട്ടിത്തം നിറഞ്ഞാസ്വദിക്കുകയായിരുന്നു. എതിര്‍ദിശയില്‍
മുന്നോട്ടുപോകുന്ന കാറിലിരുന്ന എന്റെ കണ്ണില്‍ നിന്ന് പക്ഷെ ആ ചിത്രം മാഞ്ഞില്ല. വീണ്ടും
ഒരു കൂട്ടം കുട്ടികള്‍ കൂടി ഞങ്ങളെ കടന്നു പിന്നോട്ട് പോയി. അവരും ആ കറുത്ത
വസ്ത്രത്തില്‍ പൊതിഞ്ഞു തന്നെ. അതേ നിഷ്കളങ്കത തുളുമ്പുന്ന മുഖങ്ങളോടെ തന്നെ.
നമ്മള്‍ മുതിര്‍ന്നവര്‍
എന്താണീ ചെയ്യുന്നത്? ശരിയ്ക്കും മുതിര്‍ന്നവര്‍ തന്നെയോ നമ്മള്‍? സ്വാതന്ത്ര്യത്തിന്റെയും
സൌന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ അറിവുകള്‍ പകര്‍ന്നു നല്‍കേണ്ട ചെറുപ്രായത്തില്‍
അവര്‍ക്ക് വിലക്കിന്റെയും, വ്യത്യാസത്തിന്റെയും പിന്നെ വെറുപ്പിന്റെയും പാഠങ്ങള്‍
ഓതിക്കൊടുക്കുകയാണോ? തൊപ്പിയും ചന്ദനക്കുറിയും ചിഹ്നങ്ങളാക്കി കുഞ്ഞുമനസ്സുകളില്‍,
അവരുടെ ചിന്താശക്തിയ്ക്ക്മേല്‍ മതഭ്രാന്തിന്റെ വിഷചങ്ങല കെട്ടുകയാണോ?
എന്തായാലും
പര്ദ്ദകച്ചവടക്കാരുടെ വിപണന തന്ത്രങ്ങള്‍ ഫലിച്ചു. ഭക്തിവ്യവസായികളുടെയും. അവരുടെ
പണപ്പെട്ടികള്‍ നിറഞ്ഞു കവിഞ്ഞു. പിറന്നുവീഴുന്ന കുഞ്ഞുങ്ങളെവരെ അവര്‍ ഉപഭോക്താക്കളാക്കി.
ഗര്‍ഭസ്ഥശിശുക്കള്‍ ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വത്തില്‍ മാസങ്ങള്‍കൂടി
നിഷ്കളങ്കത കാത്തുവെച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ്
പള്ളി പൊളിച്ച് അമ്പലം പണിയണം എന്ന് പറഞ്ഞുനടന്ന കുറേപേര്‍, വോട്ടു കിട്ടാതെ വന്നപ്പോള്‍
ആ വാശിയുപേക്ഷിച്ച മട്ടാണ്. അതിനും മുന്‍പേ ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി
കൊണ്ടുനടന്നവര്‍ക്കും സ്ഥിരം നിക്ഷേപമെന്നൊന്നില്ല എന്ന് മനസ്സിലായി. പക്ഷെ ഇവര്‍
അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്ക് വേണ്ടി തുപ്പിയ വിഷം നമ്മുടെ ഇടയില്‍
പലയിടത്തായി എരിഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്.
ഗൃഹാതുരത്വത്തിന്റെ മനശാന്തി
തേടി അമ്പലത്തില്‍ പോയ ഞാന്‍ സിംഹഗര്‍ജ്ജനത്തിന്റെയും പകരംവീട്ടലിന്റെയും
കാഹളങ്ങള്‍ തിരശ്ശീലയുയര്‍ത്തി മുളംകാലുകളില്‍ ഞെളിഞ്ഞു നില്‍ക്കുന്നതു കണ്ട്
നിരാശനായി. ഭക്തി, ഭ്രാന്തിന്നു വഴിമാറികൊടുക്കുന്നത് കണ്ട് ഖിന്നനായി തിരിച്ചു
പോരുമ്പോള്‍ ദൈവമേ നിന്റെ വിഷമം നീയാരോട് പറയും എന്നായിരുന്നു എന്റെ മൂകവിചാരം.
No comments:
Post a Comment