പെട്ടെന്ന് ഞാനുണർന്നു. പ്രതികാര ദൗത്യം മുഴുമിപ്പിക്കാൻ അനുവദിക്കാത്ത നിദ്രാഭംഗത്തോട് നീരസം പ്രകടിപ്പിച്ച് പല്ല് ഞെരിച്ച് കൊണ്ട് തന്നെ എഴുന്നേറ്റു. ബാൽക്കണിയിൽ കണ്ട പ്രാവിനെ ശബ്ദമുണ്ടാക്കി പറത്തി വിട്ടു. കുറച്ച് പറന്ന് അത് തിരികെ വരുന്നത് കണ്ട് ബാൽക്കണി വാതിൽ തുറന്ന് കൈ ആഞ്ഞുവീശി. എവിടെയോ കൊണ്ട് കൈ വേദനിച്ചു. അവധി ദിവസം അവിടെ ആരംഭിച്ചു.
പല്ല് തേക്കുമ്പോഴും പ്രാതലിന് ദോശയുണ്ടാക്കുമ്പോഴും പ്രാവ് മനസ്സിൽ പറന്ന് കളിച്ചു. കാഷ്ഠിച്ച് വൃത്തികേടാക്കിയിരിക്കുന്നു ബാൽക്കണി മൊത്തം. അവിടെ ഒരു നെറ്റ് വാങ്ങി കെട്ടണം എന്ന് കുറെയായി ആലോചിക്കുന്നു. ഇന്ന് തന്നെ ചെയ്യണം, വെയിൽ ഒന്നാറട്ടെ.
ദോശയും ചായയും ഉണ്ടാക്കി പ്രാതലിനിരിക്കുമ്പോഴും കണ്ടു അപ്പുറത്ത് ബാൽക്കണിയിൽ കൊക്കിലൊരു ചുള്ളിക്കമ്പുമായി ഒരു പ്രാവ്.
ഓഹോ, കൂടുണ്ടാക്കാൻ ഉള്ള പരിപാടിയാണ്. ശരിയാക്കിത്തരാം.
എസി യൂണിറ്റിൻ്റെ ഒരു വശത്ത് പൈപ്പിന് മുകളിൽ കുറച്ച് കമ്പുകൾ കൂട്ടി വച്ചിരിക്കുന്നു. ഉയരത്തിലായത് കൊണ്ട് എത്തില്ല. എവിടെ കിട്ടും ഒരു വടി? അടിച്ചു വാരുന്ന ബ്രഷ് കൊണ്ട് വരാം എന്ന് തീരുമാനിച്ച് ചൂടിൽ നിന്ന് എസിയിലേക്ക് കയറി. തണുപ്പടിച്ചപ്പോൾ എന്തോ കാലത്ത് കണ്ട സ്വപ്നം ഓർമ വന്നു. അതിൽ പഴയ സുഹൃത്ത് ചെയ്ത പണിയല്ലേ ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത്?
പാപബോധം, കുറ്റബോധം എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മനസ്സിലാക്കി തന്ന കുറെ നിമിഷങ്ങൾക്ക് ശേഷം ദീനാനുകമ്പനായ് പുറത്തേക്കും നോക്കി ഞാൻ പ്രാവിനെയും കാത്തിരുന്നു. അതിഥി നീ എവിടെ?
പ്രായശ്ചിത്തമായി കുറെ ഫോട്ടോ എടുക്കാം എന്നായി മനസ്സ്. ഫോണിൽ കാമറയും തുറന്ന് ഞാൻ ഏകാഗ്രചിത്തനായി. മണിക്കൂറിൻ്റെ പത്തിലൊരംശം കഴിഞ്ഞപ്പോളേക്കും ക്ഷമകെട്ട് ഫോണിലെ മറ്റ് ആപ്പുകൾ ക്ഷണം തുടങ്ങി. എൻ്റെ പ്രതിരോധം ഒടുവിൽ ലക്ഷ്യം കണ്ടു.
വെളുത്ത് മുഴുത്ത ഒരു പ്രാവ് പറന്നു വരുന്നു. കാലത്ത് കണ്ട ചാരനിറമുള്ള കുഞ്ഞൻ പ്രാവ് എവിടെ എന്ന് ഞാൻ വ്യാകുലപ്പെടുന്നതിനിടയിൽ എനിക്ക് പിടിതരാതെ ദൃതചലനങ്ങൾ നടത്തി അത് എസി യൂണിറ്റിൽ കയറുന്നു. അടുത്തതെന്ത് എന്ന് ചിന്തിക്കാൻ ഞാനെടുത്ത സമയം വേണ്ടി വന്നില്ല ആ തടിയൻ പ്രാവിന്. പകുതി പണി കഴിഞ്ഞ പ്രാവിൻ കൂട് നിലത്ത് വെറും ചുള്ളിക്കമ്പുകൾ ആയി വീഴുന്നു. ദൗത്യം നിർവഹിച്ച അഹങ്കാരത്തോടെ വെള്ള പ്രാവാകട്ടെ, താഴെ ഇറങ്ങി ഇനി വേണമെങ്കിൽ നീ ഫോട്ടോ എടുത്തോ എന്ന ഭാവത്തിൽ പോസ് ചെയ്യുന്നു. തലയുയർത്തി പറന്ന് പോകുന്നു.
കുഞ്ഞൻ പ്രാവിനോടെന്ത് പറയും ഞാൻ എന്ന വ്യഥയും പേറി ഇരിക്കുന്ന നേരത്ത് ഭയചകിതനായ് കണ്ണിൽ സങ്കടം നിറച്ച് എൻ്റെ മുന്നിൽ വന്നിറങ്ങുന്നു ചാരനിരമാർന്ന വീട്ടുടമസ്ഥൻ. ചുറ്റും കണ്ണോടിച്ച് ഓരോ കമ്പുകളെയും കൊത്തിയെടുത്ത് തിരിച്ചവിടെ തന്നെയിട്ട്, ഒന്നൊച്ച വെച്ചിരുന്നെങ്കിൽ ആ ദുഷ്ടൻ പറന്ന് പോകില്ലായിരുന്നോ എന്ന് എൻ്റെ കണ്ണിൽ കണ്ണ് കോർത്ത്, ചാരചിറകുകൾ വിടർത്തി പറന്നുയരുമ്പോൾ അതിൻ്റെ കൊക്കിൽ ഒരു കമ്പ് മറ്റൊരു വീടിനായ് സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു.
ഇനി എൻ്റെ ഊഴമാണ്. സ്റ്റൂൾ ബാൽക്കണിയിലേക്ക് എടുത്ത് ഞാൻ പണി തുടങ്ങി. ഓരോ കമ്പും സൂക്ഷിച്ചെടുത്ത്, സമയമെടുത്ത് സ്വന്തം വീടെന്ന പോലെ ഒന്നിന് മേലെ മറ്റൊന്ന് വെച്ച് ഒരു കുഞ്ഞ് കൂട് ഞാൻ ഒരുക്കിയെടുത്തു.
വിയർപ്പ് തുടച്ചു കളഞ്ഞു പുറത്തേക്ക് നോക്കി ഇരിപ്പായി ഞാൻ. മിഡ് ഡേ ബ്രേക്കിന് ഇനിയും അരമണിക്കൂർ കഴിയണം. വെയില് ചൂടാവുന്നതിന് മുൻപ് പറന്ന് വരുമോ കുഞ്ഞൻ പ്രാവ്? ഇഷ്ടമാകുമോ അതിന് എൻ്റെ എൻജിനീയറിങ് കരവിരുത്? സസന്തോഷം അതിൽ കയറി താമസം തുടങ്ങുന്ന പ്രാവിനെ ഓർത്ത് ഞാൻ ചാരിതാർത്ഥ്യം കൊണ്ടു.
ഒടുവിൽ കാത്തിരുന്ന സമയം സമാഗതമായി. വിടർത്തിയ ചിറകുകൾ നിശ്ചലമാക്കി അത് സുഗമമായി പറന്നിറങ്ങി. തെല്ലു നിമിഷം താഴെ കിടന്നിരുന്ന കമ്പുകൾ തിരഞ്ഞ് പെട്ടെന്ന് ഒരുൾവിളി കേട്ടത് പോലെ ചാടി ചാടി എസി യൂണിറ്റിലേക്ക് കയറി.
എൻ്റെ നെഞ്ചിടിപ്പ് ഞാനേ കേൾക്കുന്നുള്ളൂ. ഉയരാൻ പോകുന്നത് ആർപ്പുവിളിയോ കൂക്കുവിളിയോ? എൻ്റെ കണ്ണൊന്നടച്ചു തുറന്നു.
ഞൊടിയിടയിൽ എൻ്റെ കൂട് താഴെ വീണ് ചിതറി തെറിച്ചു. തൻ്റെ അനിഷ്ടം കാലുകൾ കൊണ്ട് ചിക്കിപ്പറിച്ച് പ്രകടിപ്പിക്കുകയാണ് ചുവന്ന കണ്ണുകൾ കൂടുതൽ ചുവപ്പിച്ച് കുഞ്ഞൻ പ്രാവ്. ഒറ്റ ചാട്ടത്തിന് താഴെ ഇറങ്ങി ഒരു കമ്പും കൊത്തിയെടുത്ത് യാത്രപോലും പറയാതെ വീണ്ടുമാകാശത്തേക്ക് പറന്നകന്നു പറവ.
എൻ്റെ പ്ലാൻ അതിനിഷ്ടമായില്ല, തീർച്ച.
അഭിമാനിയായ പ്രാവ് 😊
ReplyDeleteദുരഭിമാനം, അല്ലാതെന്താ😀
Delete